മലപ്പുറം : ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോൺഗ്രസിന് ലീഗിന്‍റെ കനത്ത വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനത്തിലെ പോരായ്മയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയുമാണ് പരാജയകാരണമെന്ന് മുസ്ലീം ലീഗ് യോഗം വിലയിരുത്തി.
താഴെത്തട്ടില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. മണ്ഡലത്തില്‍ ചുറ്റിയടിച്ച കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും വിനോദസഞ്ചാര മൂഡിലായിരുന്നു ചെങ്ങന്നൂരില്‍ ചുറ്റിയടിച്ചത്.
ശരിയായ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടന്നില്ല. സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ അച്ചടിച്ചത് പോലും നേരാംവണ്ണം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല - നേതാക്കള്‍ കുറ്റപെടുത്തി.
ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ് സമർപ്പിച്ച ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ചര്‍ച്ചയിലായിരുന്നു വിമര്‍ശനങ്ങള്‍. ഇങ്ങനെപോയാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചെങ്ങന്നൂര്‍ പല മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കി.
അതേസമയം കെ.എം.മാണിയെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു .
യുഡിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ബിജെപി മുതലെടുക്കുമെന്നതിനാൽ കേരള കോൺഗ്രസിനെ തിരിച്ചെത്തിക്കേണ്ടത് നിർണായകമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് മാണിയുടെ കാര്യത്തിൽ ലീഗും സ്വീകരിച്ചതെന്ന് പ്രവർത്തക സമിതി അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വേട്ടയാടുന്നതിൽ തുടങ്ങി, മലബാറിൽ ഹയർ സെക്കൻഡറി സീറ്റ് അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയതു വരെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടിനു തെളിവാണെന്നും യോഗം വിലയിരുത്തി.