ഇടുക്കി: മഴ കനത്തതോടെ മുതിരപ്പുഴയാർ കരകവിഞ്ഞതിന് പിന്നാലെ പ്രളയ ഭീതിയിലാണ് മൂന്നാർ. ഇതിനിടയിലാണ് മുതിരപ്പുഴയാറ്റിലെ കുത്തൊഴുക്കിൽ മ്യതദേഹം ഒഴുകിയെത്തിയതായി സംശയം ഉയർന്നത്. മുതിരപ്പുഴയാറ്റിലെ നടവിൽ കുന്നുകൂടിയ മൺതിട്ടയിലാണ് മ്യതദേഹമെന്ന് തോന്നിക്കുന്ന വസ്തുവിനെ നാട്ടുകാർ കണ്ടത്.
മൂന്നാർ പോലീസിന്റെ നേത്യത്വത്തിൽ ഫയർ ഫോഴ്‌സെത്തി ഇത് കരയ്‌ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും മുതിരപ്പുഴയിൽ കുത്തൊഴുക്ക് കൂടിയതോടെ മൺതിട്ടയിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. ഇതിനിടെ മൃതദേഹമെന്ന് തോന്നുന്ന വസ്തു വെള്ളത്തിൽ ഒഴുകിപ്പോവുകയും ചെയ്തു. രണ്ട് പായകൾ ഉപയോഗിച്ച് പൊതിഞ്ഞനിലയിൽ കണ്ടെത്തിയ വസ്തുവിന് ഏകദേശം ആറടി നിളമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നാറിൽ നിന്നും കാണാതാവരുടെ പേരുവിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം. വെള്ളമൊഴുക്ക് ശക്തമായതിനാൽ സംശയംതോന്നിയ വസ്തു ഇനി കണ്ടെത്തുക ശ്രമകരമാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് മൂന്നാർ ദേവികുളം മേഖലകളിലുള്ളത്. തോരാതെ പെയ്യുന്ന മഴയിൽ മുതിരപ്പുഴയാറും കൈവഴികളും ഇതിനോടകം കരകവിഞ്ഞിട്ടുണ്ട്. മുതിരപ്പുഴയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നിരവധി വീടുകളിലും കടകളിലും വെളളം കയറി. കഴിഞ്ഞ പ്രളയത്തിന് സമാനമായ രീതിയിലാണ് മൂന്നാറിലെ അവസ്ഥ. മുതിരപ്പുഴ കരകവിഞ്ഞതോടെ വെള്ളപ്പൊക്ക് സാധ്യത മുന്നിൽ കണ്ട് മൂന്നാർ ഹെഡ്വർക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്.