കുവൈറ്റ് : കേന്ദ്ര സഹമന്ത്രിയുടെ മൂന്നാം കുവൈറ്റ് സന്ദര്‍ശനവും കുവൈറ്റിലെ തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് തുണയായില്ല.
ഒന്നര വര്‍ഷത്തിലേറെയായി ജോലിയും ശമ്പളവും ഇല്ലാതെ ഭക്ഷണത്തിനു പോലും വകയില്ലാതെ കുവൈറ്റില്‍ അകപ്പെട്ടുപോയ നാഷണല്‍ കറാഫി തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഈ സന്ദര്‍ശനത്തിലും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങ് പ്രതീക്ഷയ്ക്ക് വിരുദ്ധമായാണ് പ്രതികരിച്ചത്.
എംബസിയ്ക്ക് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിക്ഷേധിച്ച നാഷണല്‍ കറാഫി തൊഴിലാളികളോട് നിങ്ങളുടെ പ്രശ്നം എന്ന്‍ പരിഹരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് പച്ചയ്ക്ക് പ്രതികരിയ്ക്കാനും അദ്ദേഹം മടി കാണിച്ചില്ല.
അതിലും ക്രൂരമായ മറ്റൊരുപദേശം കൂടി തൊഴിലാളികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി നല്‍കാനും മന്ത്രി മറന്നില്ല - തൊഴിൽ പ്രശ്നം മൂലം പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സഹായം എത്തിക്കാൻ പ്രവാസി ഇന്ത്യൻ സമൂഹം മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം - തെണ്ടി തിന്നു കഴിഞ്ഞുകൊള്ളാന്‍ പച്ചയ്ക്ക് പറഞ്ഞില്ലെന്ന് മാത്രം .
മന്ത്രിയെ കാണാന്‍ കൊടും തണുപ്പില്‍ എംബസിയുടെ മുറ്റത്തിരുന്ന തൊഴിലാളികളോട് ഓഡിറ്റോറിയത്തിലേയ്ക്ക് കടന്നിരിക്കാന്‍ പറയാനുള്ള മാന്യത പോലും എംബസിയിലെ കോട്ടിട്ട തമ്പുരാക്കന്മാര്‍ക്ക് മനസുണ്ടായില്ല.
അതോടെ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവന് വേണ്ടിയല്ല സമ്പന്ന വിഭാഗങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിനു കഴിഞ്ഞു .
എംബസിയില്‍ മന്ത്രിയ്ക്ക് മുന്‍പില്‍ തിരുവായ്ക്ക് എതിര്‍വാ പറയാത്ത ഏറാന്‍മൂളികളെ തെരെഞ്ഞുപിടിച്ച് കൊണ്ടുവന്ന് കമ്മ്യൂണിറ്റി മീറ്റിങ്ങും സദ്യയും നടത്തി 'വളരുന്ന ഇന്ത്യയെന്ന' പതിവ് വായ്ത്താരികളും മോഡി സ്തുതികളും കൊണ്ട് മന്ത്രിയുടെ സന്ദര്‍ശനം ഗംഭീരമാക്കി എംബസിയും സായൂജ്യമടഞ്ഞു .
വേനല്‍ക്കാലത്ത് ഇല കൊഴിയും പോലെ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നതറിഞ്ഞിട്ടും തൊഴിലില്ലായ്മ ദിനംതോറും കൂടിവരുമ്പോഴും മോഡി സ്തുതിയ്ക്ക് മാത്രം കുറവില്ല. 5 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യന്‍ വികസനത്തില്‍ ഇതിലും മാറ്റങ്ങള്‍ സംഭവിക്കാനിരിക്കുന്നു എന്ന പതിവ് പല്ലവിയും ആവര്‍ത്തിച്ചു .
പ്രവാസികളുടെ പ്രശ്നങ്ങള്‍ മന്ത്രിയ്ക്ക് മുന്നില്‍ ഉന്നയിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോടും പരുഷമായിട്ടായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ചാനല്‍ മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് തട്ടി മാറ്റുകയും ചെയ്തു .
എംബസിയ്ക്ക് മുന്‍പില്‍ പട്ടിണി സമരം നടത്തുന്ന തൊഴിലാളികളെ സഹായിക്കാന്‍ എംബസിയുടെ സഹായം ലഭ്യമാക്കാന്‍ മന്ത്രി ശ്രമിക്കുമെന്ന പ്രതീക്ഷയും പാളി . മികച്ച ഫണ്ട് കൈവശമുണ്ടായിട്ടും ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ കുവൈറ്റ് എംബസിയും ദയ കാണിക്കുന്നില്ല .
തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ എപ്പോള്‍ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകാനാവില്ലെന്ന് പറഞ്ഞ മന്ത്രി ഇഖാമ കാലാവധി കഴിഞ്ഞ ഖറാഫി നാഷനൽ തൊഴിലാളികളുടെ പിഴ ഒഴിവാക്കി നാട്ടിൽ പോവാൻ അവസരമൊരുക്കണമെന്ന് അധികൃതരോട് അഭ്യർഥിച്ചതായി വ്യക്തമാക്കി .
ഇത് സംബന്ധിച്ച് കുവൈത്ത് തൊഴിൽമന്ത്രി ഹിന്ദ് അൽ സബീഹുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിച്ചതായി അദ്ദേഹം അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. സമയബന്ധിതമായി പ്രശ്നപരിഹാരത്തിന് കഴിയുമെന്ന് അദ്ദേശം പ്രത്യാശ പ്രകടിപ്പിച്ചു.
നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇവിടുത്തെ നിയമത്തിന്‍റെ പരിധിയിൽനിന്ന് കഴിയുന്നത് മാത്രമേ ചെയ്യാനാവൂ. തൊഴിൽ പ്രശ്നം മൂലം പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായം എത്തിക്കാൻ പ്രവാസി ഇന്ത്യൻ സമൂഹം കൈകോർക്കണമെന്ന് വി.കെ. സിങ് അഭ്യർഥിച്ചു.
ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾക്ക് സഹായമെത്തിക്കുന്നതിന് എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സമൂഹം വേണ്ടത് ചെയ്യണം. സൗദിയിൽ മൂന്ന് കമ്പനികളിൽ ഇതുപോലെ തൊഴിൽ പ്രശ്നം ഉണ്ടായപ്പോൾ പ്രവാസി സംഘടകൾ ചെയ്തുകൊടുത്ത സഹായങ്ങൾ അഭിനന്ദനീയമാണ്.
ഇത്തരം ഇടപെടലുകൾ എല്ലാ രാജ്യങ്ങളിലും ഉണ്ടാവണം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽനിന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഹമന്ത്രിയായ വി.കെ. സിങ്ങിനെ കുവൈറ്റിലേയ്ക്ക് അയക്കുന്നു എന്നറിഞ്ഞത് മുതൽ ഇന്ത്യൻ സമൂഹം ഏറെ പ്രതീക്ഷയിലായിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ മൂന്നാം സന്ദര്‍ശനം ആയിരുന്നു ഇത് . അതില്‍ വികെ സിംങ്ങ് കുവൈറ്റില്‍ എത്തുന്നത് രണ്ടാം തവണയാണ് .