ഭുവനേശ്വർ: വീട്ടില്‍ നിന്ന് ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരി ബലാത്സംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍. ഒഡീഷ കട്ടക്കിലെ ജഗനാഥ്പുർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് സ്കൂൾ കോമ്പൗണ്ടിൽ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ 25-കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഗ്രാമവാസി തന്നെയാണ് അറസ്റ്റിലായ പ്രതിയും.
ഗ്രാമത്തില്‍ പവര്‍കട്ടുള്ള സമയത്താണ് കുട്ടി ബിസ്‌ക്കറ്റ് വാങ്ങിക്കാനായി വീട്ടില്‍ നിന്ന് പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടിൽ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.
വിവസ്ത്രയായി, വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ച് കുട്ടി അബോധാവസ്ഥയിലായേപ്പാൾ മരിച്ചെന്ന് കരുതി പ്രതി കടന്നു കളഞ്ഞതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തലയിലും മുഖത്തും സ്വകാര്യഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവിധ വകുപ്പുകളിൽ നിന്നായി 13 ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. ഒഡീഷ ആരോഗ്യമന്ത്രി പ്രതാപ് ജെന ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാലത്സംഗത്തിനിരയാക്കൽ, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.