ഡല്‍ഹി: സി പി എം 22 -)൦ പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചപ്പോള്‍ സി പി എമ്മിനെക്കാള്‍ സന്തോഷിക്കുന്ന പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരിക്കും. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഒരു കൈ സഹായം നല്‍കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വിരോധികളെയാണ് ഈ സമ്മേളനം പരാജയപ്പെടുത്തിയിരിക്കുന്നത്.
അതിനെ നിലവിലെ ജനറല്‍സെക്രട്ടറി പദവിയിലിരുന്നു സീതാറാം യെച്ചൂരി ചെറുത്ത് തോല്‍പ്പിച്ചത് വിഭാഗീയതയെന്നോ വിമത നീക്കമെന്നോ പിളര്‍പ്പെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെട്ട ശക്തമായ നീക്കത്തിലൂടെയാണ്.
ഒരുവേള യെച്ചൂരി പാര്‍ട്ടി പിളര്‍ത്തി പുറത്തു വരുമോ എന്ന് പോലും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയിക്കത്തക്ക അന്തര്‍ നാടകങ്ങള്‍ സി പി എമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസില്‍ അരങ്ങേറി.
യെച്ചൂരി എന്ന നേതാവിന്റെ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു ഒരു പക്ഷത്ത്. എതിര്‍ പക്ഷത്ത് പാര്‍ട്ടിയിലെ ഭൂരിപക്ഷമായിരുന്ന കാരാട്ട് പക്ഷവും കേരള ഘടകവും. മാണിക് സര്‍ക്കാരിന്റെ പിന്തുണയും കാരാട്ടിനായിരുന്നു. പക്ഷെ ആരെയെങ്കിലും ഒരാളെ കൂട്ടില്ലാതെ റോഡില്‍ കൂടി ഇറങ്ങി നടക്കാന്‍ പോലും കമ്മ്യൂണിസ്റ്റുകാരന് സ്വാതന്ത്ര്യമില്ലാത്ത ബംഗാള്‍ ഘടകവും പല്ലും നഖവും ഉപയോഗിച്ച് കാരാട്ടിന്റെ കോണ്‍ഗ്രസ് വിരോധത്തെ എതിര്‍ത്തു.
ഒറ്റയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ് ബംഗാളിലെ സി പി എം. അങ്ങനെയുള്ള സാഹചര്യത്തില്‍ ഒറ്റയ്ക്ക് നിന്ന് പോരാടും എന്ന് പറയാന്‍ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്നു വരെ കാരാട്ടിനോട് ചോദ്യങ്ങളുണ്ടായി.
ചരിത്രപരമെന്നു പാര്‍ട്ടി തന്നെ വിശേഷിപ്പിച്ച മുന്‍ വിഡ്ഢിത്തരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നിരവധി അംഗങ്ങള്‍ കാരാട്ട്, കേരള പക്ഷങ്ങളെ ഓര്‍മ്മിപ്പിച്ചു. ഒടുവില്‍ ആണവ കരാറിന്റെ പേര് പറഞ്ഞു യു പി എ വിട്ടിറങ്ങി പോന്നിട്ട് പിന്നീട് എന്താണ് സംഭവിച്ചതെന്നു മനസിലായില്ലേ എന്ന ചോദ്യവുമുണ്ടായി. ബംഗാള്‍ നാമാവാശേഷമായി.
സംസ്ഥാനത്ത് നിന്ന് അവസാനമായി ഒരു രാജ്യസഭാ൦ഗത്വം ഉണ്ടാകാനുള്ള അവസാന സാധ്യത പോലും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേര് പറഞ്ഞു ഇല്ലാതാക്കിയിട്ട് നിങ്ങള്‍ എന്ത് നേടിയെന്ന ചോദ്യം അംഗങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളുകൊണ്ട് ചിരിച്ചത് യെച്ചൂരി തന്നെ.
അതിനെല്ലാം യെച്ചൂരി എണ്ണിയെണ്ണി കണക്ക് തീര്‍ത്തത് ബംഗാളിലെയും പഞ്ചാബിലെയും ആന്ധ്രയിലെയുമൊക്കെ പ്രതിനിധികളെ കൂട്ടുപിടിച്ചായിരുന്നു. പഴയ പിഴവുകളും ചരിത്രപരമായ വിഡ്ഢിത്തരങ്ങളും സമര്‍ഥമായി അവതരിപ്പിക്കാനും പ്രതിനിധികളെ ബോധിപ്പിക്കാനും കഴിഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിയിലേക്ക് മാറി.
കേരള ഘടകത്തിന്റെ കോണ്‍ഗ്രസ് വിരോധത്തിന് അവര്‍ക്ക് കാരണമുണ്ടെന്ന പ്രതിനിധികളുടെ വിലയിരുത്തലില്‍ കേരള നേതാക്കള്‍ പരിക്കില്ലാതെ ഒതുങ്ങി നിന്നപ്പോള്‍ ഒതുക്കപ്പെട്ടത് കാരാട്ട് തന്നെയായിരുന്നു.
ഒടുവില്‍ ഹൈദരാബാദ് സമ്മേളനം തുടങ്ങുമ്പോള്‍ പോലും ഭൂരിപക്ഷമില്ലാതിരുന്നിടത്ത് നിന്നാണ് കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ വിജയവുമായി യെച്ചൂരിയുടെ ആധിപത്യം. സ്വന്തം ജനറല്‍ സെക്രട്ടറി പദവി പോലും മറന്ന് കോണ്‍ഗ്രസിനായി വാദിച്ച യെച്ചൂരിയെ മറക്കാന്‍ കഴിയാത്ത അവസ്ഥയിലായി കോണ്‍ഗ്രസ്.
ഒരു ഇടതുപക്ഷ പാര്‍ട്ടിയില്‍ നിന്ന് ഇങ്ങനൊരു നേതാവ് കോണ്‍ഗ്രസിനായി വാദിച്ച ചരിത്രമില്ല. അതിന്റെ കടപ്പാട് രാഹുലിനും കോണ്‍ഗ്രസിനും യെച്ചൂരിയോടുണ്ട്.
ഹര്‍കിഷന്‍സിംഗ് സുര്‍ജിത് എന്ന മുന്‍ ജനറല്‍സെക്രട്ടറിയാണ് കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തെയും തമ്മില്‍ ബന്ധിപ്പിച്ചത്. സര്‍ജിത്തിന് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി തികഞ്ഞ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.
അന്ന് സുര്‍ജിത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചത് പി ബി അംഗമായിരുന്ന യെച്ചൂരിയായിരുന്നു. അങ്ങനെയാണ് യെച്ചൂരിയും കോണ്‍ഗ്രസുമായി അടുക്കുന്നത്. രാഹുല്‍ ഗാന്ധിയ്ക്കും സോണിയാ ഗാന്ധിയ്ക്കും കോണ്‍ഗ്രസിന് പുറത്ത് ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയ നേതാവും സീതാറാം യെച്ചൂരി തന്നെ.
രാജ്യത്ത് മോഡി വിരുദ്ധത ആഞ്ഞടിക്കുന്ന കാലഘട്ടത്തില്‍ ഇനി കോണ്‍ഗ്രസും യെച്ചൂരിയും ഇടതുപക്ഷവുമൊക്കെ മോഡി വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തില്‍ പ്രധാന കണ്ണികളായി മാറും.