ഡല്‍ഹി: ഷെഫിന്‍ ജഹാന്‍ - ഹാദിയ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിവാഹം വിലക്കാനാകില്ല. അത് രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇവര്‍ക്ക് തീവ്രവാദം ഉണ്ടെങ്കില്‍ എന്‍ഐഎ അന്വേഷിക്കുന്നതിലോ കേസെടുക്കുന്നതിലോ കോടതി ഇടപെടില്ല. ഈ കേസിനെ സംബന്ധിച്ച് അതിനിര്‍ണ്ണായകമാണ് സുപ്രീംകോടതി വിധി.
വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നൽകിയ ഹർജിയിലാണ് കോടതി വിധി.
അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭർത്താവ് ഷെഫിൻ ജഹാനെതിരായ കേസുകളിൽ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീർച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. വിവാഹം ഒഴികെയുള്ള വിഷയങ്ങളിൽ എൻഐഎക്ക് അന്വേഷണം തുടരാം. തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫിൻ ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാം. കുറ്റക്കാരെങ്കിൽ ഷെഫിൻ ജഹാൻ അടക്കം ഉള്ളവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
താനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിശോധിച്ചത്. കഴിഞ്ഞ നവംബര്‍ 27-ന് ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് ഹാദിയയെ സേലത്തെ കോളേജില്‍ ഹോമിയോപ്പതി പഠനം തുടരാനയക്കുകയും ചെയ്തു.
2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുൻപു പൂർത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.