ന്യൂഡൽഹി: ടേക്ക് ഓഫിനിടെ വിമാനത്തില്‍ ജീവനക്കാരുടെ ശ്രദ്ധക്കുറവിനെ തുടർന്നു യാത്രക്കാർക്കു ചെവിയിൽനിന്നും മൂക്കിൽനിന്നു രക്തസ്രാവം ഉണ്ടായ സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സിനെതിരെ പ്രതിക്ഷേധം ശക്തം.
മുംബൈയിൽനിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലാണു മുപ്പതോളം യാത്രക്കാര്‍ക്ക് രക്തസ്രാവം ഉള്‍പ്പെടെ അസ്വസ്ഥതകള്‍ അനുഭവപെട്ടത്.
166 യാത്രക്കാരിൽ മുപ്പതിലധികം പേർക്കാണു രക്തസ്രാവം ഉണ്ടായത്. പലർക്കും തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടർന്നു വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ ജെറ്റ് എയർവെയ്സ് വക്താവ് പിന്നീട് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ അടുത്തിടെ ജെറ്റ് എയര്‍വേയ്സില്‍ നിന്നും ആവര്‍ത്തിച്ചുണ്ടാകുന്ന പാളിച്ചകളില്‍ യാത്രക്കാര്‍ക്ക് കടുത്ത അത്രുപ്തിയാണുള്ളത് .
രാവിലെ പറന്നുയർന്ന 9 ഡബ്ല്യു 697 വിമാനമാണു തിരിച്ചിറക്കിയതെന്നാണു വിവരം. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മർദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ കുഴപ്പത്തിലാക്കിയത്.
വിമാന ജീവനക്കാർ ഉടൻ ഓക്സിജൻ മാസ്കുകൾ യാത്രക്കാർക്കു നൽകി. രക്തസ്രാവത്തിനൊപ്പം പലർക്കും തലവേദനയും അനുഭവപ്പെട്ടത് വിമാനത്തിനുള്ളിൽ പരിഭ്രാന്തി പരത്തി.
മുംബൈയിൽ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ഡോക്ടർമാർ പരിശോധിച്ചു. പറന്നുപൊങ്ങുന്നതിനു മുൻപു കാബിനിലെ വായുസമ്മർദം ക്രമീകരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു.
ഡിജിസിഎയുടെ നിർദേശപ്രകാരം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. മുന്‍പ് വെള്ളപ്പൊക്ക സമയത്ത് യാത്രക്കാരെ ബാംഗ്ലൂരില്‍ ഇറക്കിയ സംഭവത്തിലും ഈ വിമാനക്കമ്പനിക്കെതിരെ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു .