ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ബി ജെ പിയ്ക്ക് ഇല്ലാതെ പോയത് ക്ഷമയും കരുതലുമായിരുന്നു. ഇത് രണ്ടും ഇല്ലെന്നതാണ് ഇപ്പോള്‍ രാജിവച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദൂരപ്പയുടെ സവിശേഷതയും !
15 -)൦ തീയതി 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ ജനപ്രീതിയിലേക്ക് കര്‍ണ്ണാടകയില്‍ ബി ജെ പി ഉയര്‍ത്തപ്പെട്ടിരുന്നു.
കക്ഷി ഇതരരായി മത്സരിച്ച് ജയിച്ചത് വെറും രണ്ടു പേര്‍ മാത്ര൦. ബാക്കി സീറ്റുകളൊക്കെ കോണ്‍ഗ്രസിനും (78) ജനതാദളിനും (37). ഇവരില്‍ പിളര്‍പ്പുണ്ടാക്കുക പ്രായോഗികമല്ലെന്ന് മനസിലായപ്പോള്‍ അവരുടെ ആഗ്രഹം പോലെ അവരെ സര്‍ക്കാരുണ്ടാക്കാന്‍ വിട്ടിരുന്നെങ്കില്‍ 6 മാസത്തിനുള്ളില്‍ അവരുടെ ഭിന്നിപ്പ് മുതലാക്കി ബി ജെ പിയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമായിരുന്നു.
കോണ്‍ഗ്രസിനെയും ദളിനെയും സ്വയം തകരാന്‍ അനുവദിക്കുക എന്ന ക്ഷമ കാണിക്കാന്‍ ബി ജെ പി തയാറാകാത്തതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. അതിനു പകരം അവരെ വെല്ലുവിളിച്ച് ബി ജെ പി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് - ജനതാദള്‍ ബന്ധം ദൃഡമായി.
രാജ്യമാകെ പ്രതിപക്ഷ കക്ഷികള്‍ കര്‍ണ്ണാടകയിലെ ബി ജെ പി നീക്കങ്ങള്‍ക്കെതിരെ കൈകോര്‍ത്തു. ആ പ്രതിപക്ഷ ഐക്യം വിജയകരമാണെന്ന് കര്‍ണ്ണാടകയില്‍ തെളിഞ്ഞു. ഇനി ഇത്തരം കളികള്‍ നടക്കില്ലെന്ന മുന്നറിയിപ്പും കൂടിയായി അത് മാറി.
ബി ജെ പിയുടെ പതനത്തിന്റെ തുടക്കമായി പോലും രാഷ്ട്രീയ നിരീക്ഷകര്‍ കര്‍ണ്ണാടകയിലെ തിരിച്ചടിയെ വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അത് തന്നെയാണ് ഇനി ബി ജെ പി നേരിടുന്ന തിരിച്ചടിയും !