ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും തെലുഗുദേശം പാർട്ടിയും കൊണ്ടു വന്ന അവിശ്വാസപ്രമേയനോട്ടീസ് പരിഗണിക്കാതെ പാർലമെൻറ് ഇന്നത്തേക്ക് പിരിഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം തള്ളിയതില്‍ പ്രതിഷേധിച്ചാണ് വൈ.എസ്.ആര്‍.കോണ്‍ഗ്രസും ഭരണസഖ്യം വിട്ട് പുറത്തുവന്ന തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി.) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വെള്ളിയാഴ്ചയും രണ്ട് പാര്‍ട്ടികളും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സഭാനടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അത് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്.
വിവിധ വിഷയങ്ങൾ ഉന്നയിച്ച് ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ ബഹളത്തെ തുടർന്ന് സ്പീക്കർ സുമിത്രാ മഹാജൻ 12 മണി വരെ സഭാ നടപടികൾ നിർത്തിവെച്ചിരുന്നു. സഭ പുനരാരംഭിച്ചപ്പോഴും പാർട്ടികൾ ബഹളം തുടർന്നു.
പാർട്ടികൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ അത് ചർച്ചക്കെടുക്കാൻ താൻ ബാധ്യസ്ഥയാണെന്ന് സ്പീക്കർ അംഗങ്ങളെ അറിയിച്ചു. പ്രമേയം വോട്ടിനിടുേമ്പാൾ വോട്ട് കൃത്യമായി തിരിച്ചറിയണമെങ്കിൽ ബഹളം നിർത്തി സമാധാനം പാലിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറുടെ വാക്കുകൾ ചെവികൊള്ളാൻ അംഗങ്ങൾ തയാറായില്ല. തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.