ബാംഗ്ലൂര്‍: രാജിയല്ലാതെ ഗത്യന്തരമില്ലെന്നു മനസിലായതോടെ അനുവാദത്തിനായി മുഖ്യമന്ത്രി യെദ്യൂരപ്പ ഒടുവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വിളിച്ചു. അടുത്തു നിന്ന നേതാവിന്റെ ഫോണില്‍ നിന്നായിരുന്നു യെദ്യൂരപ്പ അമിത് ഷായുടെ ഫോണിലേക്ക് വിളിച്ചത്.
താന്‍ പരമാവധി ശ്രമിച്ചു, വിശ്വാസവോട്ട് നടത്താനാവില്ലെന്നായിരുന്നു യെദ്യൂരപ്പ മറുതലയ്ക്കലേക്ക് കൈമാറിയ സന്ദേശം. പിന്നെ മറ്റൊന്നും പറയാന്‍ സാവകാശം ലഭിച്ചില്ല. മറുതലയ്ക്കല്‍ നിന്നും കടുത്ത ശകാരമായിരുന്നത്രെ. യെദ്യൂരപ്പയുടെ മുഖം മ്ലാനമായി.
രാവിലെ പ്രവര്‍ത്തകരോട് ആഹ്ലാദ പ്രകടനങ്ങള്‍ക്കൊരുങ്ങിക്കൊള്ളാന്‍ ആഹ്വാനം ചെയ്ത യെദ്യൂരപ്പയുടെ മുഖം കറുത്തു. നിമിഷങ്ങള്‍ക്കകം ഫോണ്‍ മറുതലയ്ക്കല്‍ നിന്നും കട്ടായി. അതിനു ശേഷമായിരുന്നു 13 പേജുകളുള്ള മുന്‍കൂട്ടി തയാറാക്കിയ പ്രസംഗവുമായി യെദ്യൂരപ്പ സഭയ്ക്കുള്ളിലെ ഒന്നാം നമ്പര്‍ സീറ്റിലേക്ക് നീങ്ങിയത്.
ഭൂരിപക്ഷം ഇല്ലാതിരിക്കെ, അതുണ്ടാക്കാമെന്ന് ഉറപ്പിലാതിരിക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണ് യെദ്യൂരപ്പയ്ക്ക് വിനയായത്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഉറച്ച പിന്തുണ, കേന്ദ്ര സര്‍ക്കാരിന്റെ പിന്‍ബലം, ഗവര്‍ണര്‍ എന്ന 'കാവലാള്‍', ആവോളം സാമ്പത്തിക ശക്തികള്‍... എല്ലാം ഉണ്ടായിട്ടും യെദ്യൂരപ്പയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല.
ഒടുവില്‍ ദേശീയ നേതാക്കള്‍ 'വേണ്ടതില്ല' എന്ന് പറഞ്ഞിടത്ത് അത് വകവയ്ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇറങ്ങിയതാണ് യെദ്യൂരപ്പയ്ക്ക് വിനയായത്. ഇതോടെ പാര്‍ട്ടിയിലും യെദ്യൂരപ്പ ഒറ്റപ്പെടുകയാണ്. പ്രധാനമന്ത്രിയും അമിത് ഷായ്ക്കും വരെ നാണക്കേടുണ്ടാക്കിയതാണ് കര്‍ണ്ണാടകയിലെ നീക്കങ്ങള്‍.