റിയാദ്: കഴിഞ്ഞ 9 കൊല്ലമായി റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയയുടെ നാലാമത് കേന്ദ്ര സമ്മേളനം വിജയകരമായി സമാപിച്ചു. മാധ്യമ നിരൂപകനും നിയമജ്ഞനും ഇടതുപക്ഷ സഹയാത്രികനും മുൻ എംപിയുമായ ഡോക്ടർ സെബാസ്റ്റ്യൻ പോൾ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
നവോദയയുടെ നാലാമത് കേന്ദ്ര സമ്മേളനം മുൻ എംപിയുമായ ഡോക്ടർ സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയുന്നു.
നവോദയയുടെ സാമൂഹ്യരംഗത്തും ജീവകാരുണ്യരംഗത്തും നടത്തിയ പ്രവർത്തനങ്ങളെ ഡോക്ടർ സെബാസ്റ്റ്യൻ പോൾ പ്രകീർത്തിച്ചു. മാധ്യമങ്ങൾക്കെല്ലാം നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നും എന്നിരുന്നാലും അവരെ ശത്രുക്കളായി കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. നരേന്ദ്ര മോഡിയുടെ ഭരണം ഭീതിജനകമാണ്. ഇന്ത്യൻ റിപ്പബ്ലിക്ക്, അതിന്റെ ജുഡീഷ്വൽ സംവിധാനമുൾപ്പെടെ അപകടത്തിലാണെന്ന് പറഞ്ഞത് സുപ്രീം കോടതിയിലെതന്നെ നാല് മുതിർന്ന ജഡ്ജിമാരാണ്. പക്ഷേ പ്രതിപക്ഷം ഇപ്പോഴും ഐക്യവും തെരെഞ്ഞെടുപ്പ് തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിൽ പിന്നിലാണ് എന്നതാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്നു തെരെഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നത്.
കേരളത്തിൽ അനാചാരങ്ങൾ വർധിക്കുന്നു എന്നതാണ് ഒരു കുടുംബത്തിലെ 4 പേരുടെ കൊലപാതകം നമ്മോടു പറയുന്നത്. അക്ഷയ തൃതീയതയും വലംപിരിശംഖും രോഗശുശ്രൂഷ ധ്യാനകേന്ദ്രങ്ങളുമൊക്കെ പടരുന്ന നാടായി പ്രബുദ്ധ കേരളം മാറുന്നു. നമ്മുടെ നാട്ടിൽ വർഗ്ഗീയതയും അസഹിഷ്ണുതയും വളരുന്നതും കാണാതിരുന്നുകൂട. മീശ എന്ന നോവലിനോട് യോജിക്കാനും വിയോജിക്കാനും വിമർശിക്കാനുമൊക്കെ ആർക്കും അവകാശമുണ്ട്. എന്നാൽ ഭീഷണിപ്പെടുത്താനും പ്രസിദ്ധീകരണം നിർത്തിവയ്ക്കാനും ശ്രമിക്കുന്നത് ഫാസിസമാണ്.
നവോദയയുടെ പുതിയ ഭാരവാഹികൾ ബാലകൃഷ്ണൻ - പ്രസിഡണ്ട്.രവീന്ദ്രൻ (സെക്രട്ടറി) സുരേഷ് സോമൻ (ട്രെഷറർ)
കൂടുതൽ ശക്തമായി മുന്നോട്ടുപോകാൻ നവോദയക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഉദ്‌ഘാടന സെഷനിൽ മാധ്യമ പ്രവർത്തകരും സഹോദര സംഘടനാ പ്രതിനിധികളും പങ്കെടുത്തു. സെബാസ്റ്റ്യൻ പോളിന് സംഘടനയുടെ ഉപഹാരം അൻവാസ് കൈമാറി.
അന്തരിച്ച മുൻ സംഘടനാ ജോയിന്റ് സെക്രട്ടറി അഹമ്മദ് മേലാറ്റൂരിന്റെ പേരിലായിരുന്നു സമ്മേളന നഗർ. അൻവാസ്, ബാലകൃഷ്ണൻ, അനിൽ എന്നവർ പ്രസീഡിയവും, ഹക്കീം മാരാത്ത്, രവീന്ദ്രൻ, കുമ്മിൾ സുധീർ എന്നിവർ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലകളും നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ പൂക്കോയ തങ്ങൾ സ്വാഗതവും ഹക്കീം പാലക്കാട് അനുശോചനും പ്രതീന ജയ്ജിത് രക്തസാക്ഷി പ്രമേയവും രണ്ടു വർഷക്കാലത്തെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി രവീന്ദ്രനും സാമ്പത്തിക റിപ്പോർട്ടും സുരേഷ് സോമനും ഭരണഘടനാ ഭേദഗതി ഹക്കീം മാരാത്തും ക്രഡൻഷ്യൽ റിപ്പോർട്ട് നിസാർ അഹമ്മദും അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിന്മേൽ 10 ലധികം പ്രേമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഗോപൻ കൊല്ലം, സുരേഷ് സോമൻ എന്നിവർ തയ്യാറാക്കിയ സംഘടനയുടെ ചരിത്രം ഒരു വിഡിയോ പ്രെസെന്റേഷനായി സമ്മേളന ഹാളിൽ പ്രദർശിപ്പിച്ചിരുന്നു. നവോദയയുടെ മുതിർന്ന അംഗങ്ങളായ പൂക്കോയ തങ്ങൾ, നിസ്സാർ അഹമ്മദ്, ബാബുജി, വിക്രമലാൽ, ഹക്കീം മാരാത്ത് എന്നിവരെ സമ്മേളനം ആദരിച്ചു. നാട്ടിലേക്കു മടങ്ങുന്ന കുടുംബവേദി അംഗമായ നജ്മ പൂക്കോയ തങ്ങൾക്ക് കുടുംബവേദിയുടെ ഉപഹാരം പ്രതീന ജയജിത് കൈമാറി.അന്തരിച്ച മുൻ നവോദയ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ നായരുടെ സ്മരണാർത്ഥം നാടക രംഗത്ത് അവാർഡുകൾ ഏർപ്പെടുത്താൻ സമ്മേളനം തീരുമാനിച്ചു. രവീന്ദ്രൻ നന്ദി പറഞ്ഞു.
31 അംഗ പുതിയ കേന്ദ്രകമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ബാലകൃഷ്ണൻ - പ്രസിഡണ്ട്, ജയകുമാർ, വിക്രമലാൽ (വൈസ് പ്രസിഡന്റ്‌സ്), രവീന്ദ്രൻ (സെക്രട്ടറി) പൂക്കോയ തങ്ങൾ, ഹക്കീം മാരാത്ത് (ജോയിന്റ് സെക്രട്ടറിമാർ), സുരേഷ് സോമൻ (ട്രെഷറർ) എന്നിവരെ ഭാരവാഹികളായി തീരുമാനിച്ചു.