ന്യൂഡൽഹി∙ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിൽ രണ്ടു ഭൂരിപക്ഷവും 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 25 സീറ്റും നേടുകയും ചെയ്ത രാജസ്ഥാനിലെ നാണംകെട്ട തോല്‍വിയോടെ എന്‍ഡിഎ യില്‍ പടപ്പുറപ്പാട് തുടങ്ങി.
2019 ല്‍ മോഡിയുടെ നില ഭദ്രമായിരിക്കില്ലെന്ന സൂചന ലഭിച്ചതോടെ എന്‍ ഡി എ യിലെ ഏറ്റവും പ്രധാനപെട്ട മൂന്ന് ഘടക കക്ഷികളും ഇടഞ്ഞു നില്‍ക്കുകയാണ്. ഇതില്‍ എക്കാലവും ബിജെപിയുടെ ഘടക കക്ഷിയായിരുന്ന ശിവസേന ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
മുന്‍ എന്‍ ഡി എ കണ്‍വീനറും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു തെലുങ്കുദേശം മുന്നണി വിടുമെന്ന ഭീക്ഷണി ഉയര്‍ത്തി കഴിഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രിയും എന്‍ ഡി എ യുടെ ഏറ്റവും ഒടുവിലെ പങ്കാളിയുമായ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറും ബിജെപിയുമായി സീറ്റു തര്‍ക്കത്തെ ചൊല്ലി ഇടഞ്ഞിരിക്കുകയാണ് .
നിധീഷിന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് പോലും അനുമതി നിക്ഷേധിച്ചു . വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയുമായി ബിജെപി ചര്‍ച്ച നടത്തിയതു തെലുങ്കുദേശം നേതാക്കളെ ഒന്നുകൂടി രോഷാകുലരാക്കിയത്. ഇതോടെ തെലുങ്കുദേശത്തിന്റെ 16 എംപിമാരും രാജി വയ്ക്കുന്നതിനെക്കുറിച്ചുവരെ ആലോചന തുടങ്ങിയിട്ടുണ്ട്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കേ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉരുണ്ടുകൂടിയിരിക്കുന്ന അസ്വാരസ്യങ്ങള്‍ മുന്നണിയുടെ ആത്മവിശ്വാസത്തെ തന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ ബിജെപിയുടെ അടിത്തറ തകരുന്നു
ബിജെപി ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാജസ്ഥാനിലെ ഉപതെരെഞ്ഞെടുപ്പ് തോല്‍വിയല്ല വിഷയം, അവിടങ്ങളില്‍ കോണ്‍ഗ്രസ് തിരികെ നേടിയ ഭൂരിപക്ഷമാണ് ബിജെപിയെ അമ്പരപ്പിക്കുന്നത്. ലോക്സഭാ സീറ്റുകളായ അജ്മേറിൽ 84,000 വോട്ടും അൽവറിൽ രണ്ടു ലക്ഷം വോട്ടും നിയമസഭാ മണ്ഡലമായ മണ്ഡൽഗഡിൽ 12,000 വോട്ടുമാണു കോൺഗ്രസ് ഭൂരിപക്ഷം നേടിയത്.
അൽവറിൽ കഴിഞ്ഞ തവണ ബിജെപിക്ക് 2.4 ലക്ഷം ഭൂരിപക്ഷം ഉണ്ടായിരുന്നിടത്താണ് ഇത്തവണ കോണ്‍ഗ്രസ് തിരിച്ചു 2 ലക്ഷം ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതായത് 4.4 ലക്ഷം വോട്ട് കോൺഗ്രസ് പക്ഷത്തേക്കു മറിഞ്ഞു. ഇവിടെ പത്തു മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ബിജെപി തകര്‍ന്ന്‍ തരിപ്പണമായിരിക്കുന്നത്.
രണ്ടു ലോക്സഭാ സീറ്റിലെയും 16 നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്തു പോലും ബിജെപിക്കു ലീഡ് നേടാനായില്ല. മുഖ്യമന്ത്രി എന്ന നിലയിൽ വസുന്ധര രാജെയുടെ പ്രവർത്തന പരാജയം, കർഷക സമരങ്ങൾ, മുസ്ലീം സമുദായം കൂട്ടത്തോടെ എതിരായത് എന്നിവയെല്ലാം ബിജെപിയെ പ്രതികൂലമായി ബാധിക്കും.
ബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചതാണ് തെലുങ്കുദേശ൦ പ്രശ്നമായി ഉന്നയിച്ചിരിക്കുന്നത്. ബിജെപിക്കു വേണ്ടെങ്കിൽ ഒരു നല്ല നമസ്ക്കാരം പറഞ്ഞു തങ്ങള്‍ വിട്ടു പോകുമെന്നാണ് ആന്ധ്രാ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു പറഞ്ഞത്.
നിധീഷിനെ വിളിച്ചു വരുത്തി നാണംകെടുത്തി
വിശാല സഖ്യത്തെ ബലികഴിച്ചു എന്‍ ഡി എ യിലെത്തിയ നിധീഷ്കുമാറിനെ ബിജെപി ചതിച്ചിരിക്കുകയാണ്. അടുത്ത തവണ മല്‍സരിക്കാൻ വെറും ഒന്‍പതു സീറ്റ് മാത്രമേ നൽകാനാവൂ എന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയുടെ പ്രഖ്യാപനത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി പ്രസിഡന്റ് അമിത് ഷായെ കാണാന്‍ ശ്രമിച്ചെങ്കിലും ഷാ ചർച്ചയ്ക്കു തയാറായില്ല.
കേന്ദ്രബജറ്റിനെ നിശിതമായി വിമർശിക്കുകയാണു ശിവസേന ചെയ്തത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കു മല്‍സരിക്കുമെന്നു ശിവസേന പ്രഖ്യാപിച്ചു കഴിഞ്ഞു. ശിവസേനയ്ക്ക് 16 എംപിമാരാണുള്ളത്.
ഇവരെല്ലാം വിട്ടു നിന്നാലും ഒപ്പം കൂടിയാലും കോണ്‍ഗ്രസിന് നേട്ടമാണ്. മമതാ ബാനര്‍ജിയും ഡിഎംകെയും ബിജെപി പാളയത്തിലില്ല. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയെ ഒപ്പം നിര്‍ത്താന്‍ ബിജെപി നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയാണ്.
യുപിയിലും മധ്യപ്രദേശിലും ജനവികാരം അവിടുത്തെ ബിജെപി സര്‍ക്കാരുകള്‍ക്ക് അനുകൂലമല്ല. ഈ സാഹചര്യത്തില്‍ നരേന്ദ്രമോഡി നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളി തന്നെയാകും.