കൊച്ചി: കൊവിഡ് വ്യാപനത്തിനിടെ നീറ്റ് പരീക്ഷ ഇന്ന് നടക്കും. 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. 11 മണി മുതൽ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കും. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ എഴുതുക. വിദ്യാർത്ഥികൾ ഗ്ലൗസും മാസ്‌കും ധരിക്കണമെന്നും സാനിറ്റൈസർ കരുതണമെന്നും കർശന നിർദേശമുണ്ട്.
വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ വരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി.
പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാർത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയിൽ അടക്കം അഭ്യർത്ഥിച്ചിരുന്നു. രണ്ട് തവണ മാറ്റിവച്ച പരീക്ഷ ഇനി വീണ്ടും മാറ്റിവയ്ക്കാൻ ആകില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിരുന്നു.
പരീക്ഷാകേന്ദ്രത്തിൽ മാസ്‌ക് വിതരണം ചെയ്യും. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഒഡീഷ, ചത്തീസ്ഗഡ,് മധ്യപ്രദേശ് സംസ്ഥാന സർക്കാരുകൾ പരീക്ഷാർത്ഥികൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക മെട്രോ സർവീസ് ഉണ്ടാകും.