ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനു പിന്നാലെ ലോകത്തെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ് എത്തുന്നു. യുഎസില്‍ വന്‍ശക്തിയില്‍ ആഞ്ഞടിക്കുമെന്നു കരുതിയ ‘ഫ്‌ലോറന്‍സിന്റെ’ ശക്തി കുറഞ്ഞപ്പോളാണ് അടുത്ത ചുഴലിക്കാറ്റിന്റെ ഭീഷണി എത്തുന്നത്. ഹോങ്കോങ്, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളിലേക്കാണു കാറ്റ് നീങ്ങുന്നത്. ചുഴലി കടന്നുപോകാന്‍ സാധ്യതയുള്ള കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 43 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണു കരുതുന്നത്.
അതീവ അപകടകരം’ എന്ന വിഭാഗത്തില്‍ലാണ് മാങ്ഖുട്ട് ചുഴലിക്കാറ്റിനെ പെടുത്തിയിരിക്കുന്നത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാങ്ഖുട്ട്, മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വരെ വേഗത്തിലാണു വീശുന്നത്. യുഎസിലെ നോര്‍ത്ത് കാരലൈനയിലേക്ക് അടുക്കുന്ന ഫ്‌ലോറന്‍സിനേക്കാള്‍ ശക്തിയേറിയതാണിത്. പട്ടികയില്‍ ഏറ്റവും മുകളിലുള്ള മാങ്ഖുട്ട് അപൂര്‍വ ചുഴലിയാണെന്നു ബ്യൂറോ ഓഫ് മെട്രോളജി ഓസ്‌ട്രേലിയ ട്രോപിക്കല്‍ കാലാവസ്ഥാ വിദഗ്ധന്‍ ഗ്രെഗ് ബ്രൗണിങ് അഭിപ്രായപ്പെട്ടു. വലിയൊരു പ്രദേശത്തു അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുള്ളതാണ് ഈ ചുഴലിയെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിനു കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രാജ്യത്തു പലയിടത്തും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മണ്‍സൂണിനൊപ്പം ചുഴലി കൂടി എത്തുമ്പോള്‍ ഫിലിപ്പീന്‍സില്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രവചിച്ചതിനേക്കാള്‍ 500 കിലോമീറ്റര്‍ ചുറ്റളവില്‍ ചുഴലിയുടെ പ്രഹരപ്രദേശങ്ങള്‍ മാറാനുള്ള സാധ്യത 70 ശതമാനമാണെന്നു ഹോങ്കോങ് ഒബ്‌സര്‍വേറ്ററി ട്രാക്കിങ് സിസ്റ്റം അറിയിച്ചു.
അതേസമയം, ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റുമാണ്. നദികള്‍ കരവിഞ്ഞ് ഒഴുകുന്നു. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നതെന്നു നോര്‍ത്ത് കാരലൈന ഡിപ്പാര്‍ട്‌മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് പറഞ്ഞു.