മനാമ : തിരഞ്ഞെടുത്ത ഇനങ്ങളുടെ എക്സൈസ് നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ശനിയാഴ്ച പ്രാബല്യത്തിലാകും. ഇതോടെ പുകയില ഉൽപ്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഊർജ്ജ പാനീയങ്ങൾ എന്നിവയുടെ വില ഇരട്ടിയാകും. പുകയില ഉൽപന്നങ്ങൾക്ക് നൂറു ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനവും നികുതി വർദ്ധിപ്പിക്കാനാണ് തീരുമാനം. ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും നിലവിൽ പുതിയ നികുതി വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്.
കുവൈത്ത്, ഒമാൻ എന്നിവർ 2019ൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 2015ൽ റിയാദിൽ നടന്ന ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിലാണ് ഇത്തരത്തിൽ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. എക്സൈസ് നികുതി വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനും, ദോഷകരമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ഇടയാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
എക്സൈസ് നികുതിക്ക് വിധേയമായ ഹാനികരമായ വസ്തുക്കൾ ഇറക്കുമതി ചെയ്യാനോ ഉൽപ്പാദിപ്പിക്കാനോ താൽപ്പര്യപ്പെടുന്ന വ്യാപാരികൾ 2017ലെ നിയമം അനുസരിച്ച് 2018 ജനുവരി 15ന് മുന്പ് അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്ന് പൊതുമരാമത്ത് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി റാണ ഇബ്രാഹിം ഫഖിഹി വ്യക്തമാക്കി. എക്സൈസ് നികുതി വെട്ടിപ്പോ, നിയമോ ലംഘനമോ നടത്തുന്നവർ ക്രിമിനൽ ശിക്ഷകൾക്ക് വിധേയരാകേണ്ടി വരൂമെന്ന് അധികൃതർ പറഞ്ഞു.
ഇവർക്ക് നികുതിക്ക് പുറമെ എക്സൈസ് നികുതിയുടെ 25 ശതമാനം വരെ പിഴ ചുമത്തും. മന്ത്രാലയത്തിന്റെ ജീവനക്കാരുടെടെ കർത്തവ്യ നിർവ്വഹണത്തിന് തടസം സൃഷ്ടിക്കുന്നവർക്കും എക്സൈസ് നിയമ വ്യവസ്ഥകളെ ലംഘിക്കുന്നവർക്കും പരമാവധി 50,00 ബഹ്‌റൈൻ ദിനാർ പിഴ ഈടാക്കുമെന്നും ഫഖിഹി വ്യക്തമാക്കി.