സൂറത്ത്∙ കഠ്‌വ, ഉന്നാവ് പീഡനങ്ങളിൽ തരിച്ചു നില്‍ക്കുന്ന രാജ്യത്തിനു താങ്ങാനാകാത്ത മറ്റൊരു മാനഭംഗ വാർത്ത പുറത്തുവന്നു . അതും പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിൽനിന്ന്‍. മൃഗീയമായി പീഡിപ്പിക്കപ്പെട്ട ശേഷം ദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു . എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് രാജ്യം നടുങ്ങുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.
മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു . സൂറത്തിനു സമീപം ബെസ്താനിലെ ക്രിക്കറ്റ് മൈതാനത്തിനു സമീപത്തുനിന്ന് ഏപ്രിൽ ആറിനാണ് മൃതദേഹം ലഭിച്ചത്.
മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴു ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണ് . ഇതില്‍ നിന്നാണ് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്.
ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു.