കോട്ടയം: യുഡിഎഫിൽ ചേരാനില്ലെന്ന്‍ വ്യക്തമാക്കി കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി. പാർട്ടിക്ക് ഇപ്പോൾ സ്വതന്ത്രമായൊരു നിലപാടുണ്ട്. ആ സ്വതന്ത്ര നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.യു.ഡി.എഫിലേക്ക് മടങ്ങാന്‍ ആരുമായും ചര്‍ച്ചനടത്തിയിട്ടില്ല. എല്ലാ മുന്നണികളോടും സമദൂരമാണ് പാര്‍ട്ടിക്ക്. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ല.
ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടെന്ന് കെ.എം മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞു. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് ജയിക്കാന്‍ ആ പാര്‍ട്ടിക്ക് ശേഷിയില്ല.
ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റിലും സിപിഐ ജയിക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.