ചെന്നൈ: 1995 ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ 'മുത്തുവില്‍ രജനിയുടെ കഥാപാത്രം ഒരു ചോദ്യം ചോദിക്കുന്നുണ്ട് - ഞാന്‍ സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിക്കുമോ ? 2017 ഡിസംബര്‍ 31 ന് രജനി അതിനുത്തരം നല്‍കിക്കഴിഞ്ഞു. രജനിയുടെ പാര്‍ട്ടി യാഥാര്‍ത്ഥ്യമായി.
അതിനാല്‍ തന്നെ 2018 ല്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഈ മനുഷ്യനെയാണ്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയ്ക്ക് തമിഴ്നാട്ടില്‍ എന്ത് ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഈ വര്‍ഷം അറിയാം. അങ്ങനെ വന്നാല്‍ എം ജി ആറിനും ജയലളിതയ്ക്കും ശേഷം തമിഴക രാഷ്ട്രീയത്തിലെ അടുത്ത താരോദയമായിരിക്കും രജനീകാന്ത്.
തമിഴ് ജനതയെ ഏറ്റവുമധികം സ്വാധീനിക്കുന്ന വ്യക്തിത്വം
തമിഴ് ജനതയെ ഏറ്റവുമധികം സ്വാധീനിക്കുന്ന വ്യക്തിത്വമാണ് രജനി. ഒരു ലക്ഷത്തോളം ഫാന്‍സ് അസോസിയേഷനുകളുമായി സംസ്ഥാനത്തുടനീളം നൈറ്റ് വര്‍ക്ക്. ആ ഫാന്‍സ് ശൃംഖലയെ അതേപടി ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കി പരിവര്‍ത്തനം ചെയ്യാന്‍ രജനിയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അത് തന്നെയാണ് രജനിയുടെ നേട്ടവും.
ജയലളിതയ്ക്ക് ശേഷം തമിഴ് ജനതയെ ആകര്‍ഷിക്കാന്‍ പോന്ന ഒരു നേതാവിന്റെ അഭാവം തമിഴ് രാഷ്ട്രീയത്തില്‍ മുഴച്ചു നില്‍ക്കുന്ന ഏറ്റവും കൃത്യമായ സമയം കണ്ടെത്തി തന്നെയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം.
വേണ്ടത്ര പക്വതയോടെ ആവശ്യമായ സാവകാശത്തോടെ കരുതികൂട്ടിയുള്ള ചുവടുവയ്പുകളാണ് രജനിയുടേതെന്ന് വ്യക്തം. അതുകൊണ്ട് തന്നെ രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതയാണ് തമിഴ്നാട്ടില്‍ ഉണ്ടായത്.
അപ്രസക്തനായത് കമലഹസന്‍, നഷ്ടം സ്റ്റാലിനും അണ്ണാ ഡിഎംകെയ്ക്കും
രജനി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അപ്രസക്തനായ ഒരു നേതാവും പാര്‍ട്ടിയും ഉലകനായകന്‍ കമലഹസന്റെതാണ്. ഒറ്റ ദിനം കൊണ്ട് കമലിന്റെ ഗ്രാഫ് കുത്തനെ ഇടിഞ്ഞതുപോലെ. മറ്റൊരു നഷ്ടം ഡി എം കെ നേതാവ് എം കെ സ്റ്റാലിനാണ്. ആര്‍ കെ പുരത്ത് കെട്ടിവച്ച കാശ് നഷ്ടമായ തോല്‍വിയ്ക്ക് പിന്നാലെ രജനിയുടെ രംഗ പ്രവേശം കൂടി ആയപ്പോള്‍ സ്റ്റാലിന് പിടിച്ചു നില്‍ക്കാന്‍ നന്നേ പാടുപെടേണ്ടി വരും.
ഭരണകക്ഷിയായ അണ്ണാ ഡി എം കെയുടെ കാര്യവും കഷ്ടം തന്നെയാണ്. ശക്തമായ നേതൃ ദാരിദ്ര്യം നേരിടുന്ന അണ്ണാ ഡി എം കെ ഏത് നിമിഷവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. ആര്‍ കെ പുരത്തെ ചരിത്ര വിജയത്തോടെ ടി ടി ടി ദിനകരന്‍ ശക്തനായത് അണ്ണാ ഡി എം കെയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതിന്റെ സൂചനയാണ്.
അതിനാല്‍ രജനീകാന്തിന്റെ പാര്‍ട്ടി ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പിനെയാണോ നിയമസഭാ തെരഞ്ഞെടുപ്പിനെയാണോ അഭിമുഖീകരിക്കേണ്ടി വരിക എന്ന സംശയം ബാക്കിയാണ്.
രജനിയ്ക്ക് നിര്‍ണ്ണായകമാകുക വരുന്ന തെരഞ്ഞെടുപ്പ്
രജനി മന്‍ട്രം തമിഴ്നാട് രാഷ്ട്രീയത്തില്‍ എത്രകണ്ട് സ്വാധീനം ചെലുത്തുന്നു എന്നറിയാന്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോ അതല്ലെങ്കില്‍ നിലവിലെ സര്‍ക്കാര്‍ ഉടനടി താഴെ വീണാല്‍ ഉണ്ടാകാവുന്ന ഇടക്കാല തെരഞ്ഞെടുപ്പോ വരെ കാത്തിരിക്കേണ്ടി വരും. തമിഴകത്തെ ഇന്നത്തെ സാഹചര്യത്തില്‍ ഇതില്‍ ഏതാണ്ട് ആദ്യം എന്നത് പ്രവചനാതീതം.
അടുത്തുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മ കരുതലോടെയുള്ള തീരുമാനം തന്നെ. പാര്‍ട്ടി താഴേത്തട്ട് മുതല്‍ സംഘടനാ സംവിധാനം ശക്തമാകുന്നതുവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലിറങ്ങി പരീക്ഷണത്തിന് അദ്ദേഹം ഒരുക്കമല്ല.
അതേസമയം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപിയെ തള്ളാനും കൊള്ളാനും സാധ്യത
രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബി ജെ പിയും ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇതുവരെ അവര്‍ അണ്ണാ ഡി എം കെയെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ജയയുടെ മരണത്തിന് മുമ്പ് തന്നെ അണ്ണാ ഡി എം കെയുടെ കടിഞ്ഞാണ്‍ ബി ജെ പി ഏറ്റെടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവുമായുള്ള വടംവലിയും നേതൃദാരിദ്ര്യവും അണ്ണാ ഡി എം കെയുടെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയെ നയിക്കാനോ ജനങ്ങളെ ആകര്‍ഷിക്കാനോ തക്ക നേതൃത്വം ഇന്ന് അണ്ണാ ഡി എം കെയ്ക്കില്ല.
അതിനാല്‍ തന്നെ ആ പാര്‍ട്ടിയുടെ ഭാവി ശോഭനമായിരിക്കില്ലെന്ന് മനസിലാക്കിയ ബി ജെ പി ഇപ്പോള്‍ പ്രതീക്ഷ വച്ചിരിക്കുന്നത് രജനി മന്‍ട്രത്തിലാണ്. എന്നാല്‍ തനിക്ക് ബി ജെ പിയെ ആശ്രയിക്കേണ്ട ഗതികേടുണ്ടോ എന്ന അന്വേഷണത്തിലാണ് രജനീകാന്ത്.
ഏറ്റവും ആദ്യ തെരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടിക്ക് ഏകപക്ഷീയ വിജയം നേടാനായാല്‍ പിന്നെ അദ്ദേഹം ബി ജെ പിയെ ആശ്രയിക്കില്ല. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള രജനിയുടെ അടുപ്പമാണ് ബി ജെ പിയുടെ പ്രതീക്ഷ.
അതേസമയം, ആരുടേയും നിയന്ത്രണങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ ഒറ്റയ്ക്ക് നില്‍ക്കാം എന്ന് ബോധ്യമായാല്‍ പിന്നെ രജനിയുടെ മുന്‍ഗണന അതുതന്നെയായിരിക്കും.