കൊച്ചി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവഗുരുതരമെന്ന് വിശേഷിപ്പിക്കാവുന്ന നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ നിന്നുണ്ടായ നിരീക്ഷണങ്ങളില്‍ അമ്പരന്ന് അന്വേഷണസംഘവും എന്‍ഐഎ കേന്ദ്രങ്ങള്‍ .
ഈ കേസ് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടതല്ലേയെന്നും പിഴചുമത്തി വിടാവുന്നതല്ലേയുള്ളുവെന്നും ഇന്നലെ സ്വപ്നയുടെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചത് അതീവ ഗൌരവത്തോടെയാണ് എന്‍ ഐ എ കാണുന്നത് .
യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ഇല്ലെന്ന നിഗമനത്തോടെയാണ് കോടതിയുടെ ഇടപെടല്‍ എന്ന് വ്യക്തമായതോടെ 20 തവണകളായി 200 കിലോ സ്വര്‍ണം പ്രതികള്‍ കടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിട്ടായിരുന്നെന്നും കോടതിയെ ബോധിപ്പിക്കാനായിരുന്നു എന്‍ഐഎ അഭിഭാഷകര്‍ ശ്രമിച്ചത്.
പക്ഷെ തുടര്‍ച്ചയായി രണ്ടു തവണ എന്‍ഐഎ കോടതി നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നുവെന്ന കാര്യവും കോടതിയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത്തരം വിലയിരുത്തലുകള്‍ കോടതി മുഖവിലയ്ക്കെടുക്കാത്തതില്‍ അമ്പരപ്പാണ് എന്‍ഐഎ സംഘത്തിനുള്ളത്. ഇതോടെ കോടതി നിരീക്ഷണങ്ങളും കോടതിയുടെ ചോദ്യങ്ങളും സംബന്ധിച്ച വിലയിരുത്തല്‍ എന്‍ഐഎ സംഘം ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തേയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎ കോടതിയുടെ നിരീക്ഷണങ്ങള്‍ സംബന്ധിച്ചും കോടതിയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും വിലയിരുത്തല്‍ നടത്തുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും അതീവ ഗുരുതരമെന്ന് കരുതുന്ന ഒരു കേസില്‍ പ്രഥമ ഘട്ടത്തില്‍ തന്നെ എൻഐഎ കോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായ ആലോചനകള്‍ നടത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ അടുത്ത ദിവസം ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുമോ എന്ന ആശങ്കപോലും അന്വേഷണ സംഘത്തിനുണ്ട്. നീതിന്യായരംഗത്തെ ചില ഉന്നത വ്യക്തിത്വങ്ങള്‍ക്കുവരെ കേസുമായി ബന്ധമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെ കോടതി നടപടികളില്‍ അതീവ ജാഗ്രതയും കരുതലും ഉണ്ടാകണമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്.