കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത് കുമാറിനെയും ഒന്നും രണ്ടും പ്രതികളാക്കി എന്‍ഐഎ എഫ്‌ഐആര്‍. വിദേശത്തുള്ള ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്ന സുരേഷിന്‍റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. കലൂരിലുള്ള എൻഐഎ കോടതിയിലാണ് നിലവിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്.
നേരത്തേ ഫൈസൽ ഫരീദിനെ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല. ഇയാൾക്ക് കേസിൽ എന്താണ് പങ്കെന്ന കാര്യത്തിലും വ്യക്തമായി കസ്റ്റംസ് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത് എൻഐഎയ്ക്ക് നൽകിയിരിക്കുന്ന മൊഴി.
ഇയാളാണ് സ്വർണം കോൺസുലേറ്റിന്‍റെ വിലാസത്തിൽ കാർഗോയായി അയച്ചതെന്നും സരിത് മൊഴി നൽകിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.