കോഴിക്കോട്∙ നിപ്പ ഭയത്തില്‍ മലബാര്‍ മേഖല ആകെ ആശങ്കയിലാണ്. നിപ്പ വൈറസ് ആശങ്കയുടെ പേരിൽ ആശുപത്രി ജീവനക്കാര്‍ക്ക് പോലും ബസുകളില്‍ യാത്ര നിഷേധിക്കുന്ന സാഹചര്യം കോഴിക്കോട്ട് ഉടലെടുത്തു .
ഇതോടെ ഇത്തരം സ്വകാര്യ ബസുകൾക്കു നേരെ സംസ്ഥാന സർക്കാർ കര്‍ശനമായ താക്കീത് നല്‍കിയിരിക്കുകയാണ്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ ജീവനക്കാർ, രോഗികളെ പരിചരിക്കുന്നവർ തുടങ്ങിയവർക്കാണ് യാത്രാ സൗകര്യം നിഷേധിക്കുന്ന സാഹചര്യം ഉള്ളത്.
ഇത്തരം ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
സ്വകാര്യബസുകളിൽ യാത്രയ്ക്ക് ‘അപ്രഖ്യാപിത’ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന ആശുപത്രി ജീവനക്കാരുടെയും നഴ്സുമാരുടെയും ഉള്‍പ്പെടെ പരാതിയെത്തുടർന്നാണു സർക്കാർ ഇടപെടൽ.
കഴിഞ്ഞ ദിവസം പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്റ്റോപ്പിൽനിന്ന് സ്വകാര്യബസിൽ കയറിയ നഴ്സുമാരെ മറ്റുള്ളവരിൽനിന്ന് മാറ്റിയിരുത്തിയതായി പരാതി ഉയർന്നിരുന്നു.
ഇവരുടെ കയ്യിൽ നിന്നു ടിക്കറ്റിന്റെ പണം വാങ്ങാനും കണ്ടക്ടർ തയാറായില്ല. സംഭവത്തെത്തുടർന്നു ജില്ലാ മെഡിക്കൽ ഓഫിസർക്കു ജീവനക്കാരുടെ കൂട്ടായ്മ പരാതി നൽകിയിരുന്നു .
സ്ഥിരമായി യാത്ര ചെയ്യുന്ന ബസ് ജീവനക്കാർക്ക് ആശുപത്രിയിലെ ജീവനക്കാരെ കണ്ടാലറിയാമെന്നതിനാല്‍ പല ബസുകളും ഇവരെ കയറ്റാതെ പോകാനാണ് ശ്രമിക്കുന്നത് .
ചിലര്‍ ആശുപത്രിക്കു സമീപത്തെ സ്റ്റോപ്പ് നിർത്തലാക്കി. സ്റ്റോപ്പിൽനിന്ന് ആളുകൾ കൈകാണിച്ചാൽപ്പോലും ബസുകൾ നിർത്താതെ പോവുന്നു.
പേരാമ്പ്രയിലേയും സമീപ പ്രദേശങ്ങളിലേയും ഓട്ടോറിക്ഷകളിൽ ആശുപത്രി ജീവനക്കാരേയോ രോഗികളേയോ കയറ്റുന്നില്ലെന്നും പരാതിയുണ്ട്.