Advertisment

കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ ജീവനക്കാർക്ക് ശമ്പളമില്ല, കുട്ടികൾക്ക് ഫീസിളവുമില്ല ! കോവിഡ് കാലത്ത് മുതലെടുപ്പ് നടത്തുന്നത് ഇന്ത്യൻ എംബസിയുടെ സ്‌കൂളിൽ ?

New Update

publive-image

Advertisment

കുവൈറ്റ്: പ്രവാസി ഇന്ത്യക്കാരുടെയും അവരുടെ മക്കളുടെയും ക്ഷേമത്തിനായി ആരംഭിച്ച കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നിന്നും ആർക്കും ഒരു ക്ഷേമവും ലഭിക്കുന്നില്ലെന്നതാണ് കോവിഡ് കാലത്തെ പുതിയ ഗതികേട്.

മഹാമാരിയുടെ കാലഘട്ടത്തിലും ഒരു വിഭാഗം അധ്യാപകർ ഉൾപ്പെടെ നോൺ ടീച്ചിംങ്ങ് ജീവനക്കാർ, നഴ്‌സുമാർ എന്നിവർക്കൊന്നും നയാ പൈസ ശമ്പളം നൽകാൻ ഈ സ്ഥാപനം തയ്യാറാകുന്നില്ലത്രേ.

ശമ്പളം നല്കുന്നില്ലെന്നത് പരാതിയാകാതിരിക്കാൻ അവധിക്കാല ശമ്പളം ആവശ്യമില്ലെന്ന് ജീവനക്കാരിൽനിന്നും നിർബന്ധപൂർവം എഴുതി വാങ്ങിക്കുകയും ചെയ്തു. അതേസമയം ഇതേ ജീവനക്കാരുടെ മക്കൾ ഉൾപ്പെടെ മുഴുവൻ വിദ്യാർഥികളിൽനിന്നും സ്‌കൂൾ ഫീസ് മുറപോലെ ഈടാക്കുന്നുമുണ്ട്.

കുവൈറ്റിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകൾ അവരുടെ മുഴുവൻ ജീവനക്കാർക്കും ശമ്പളവും മുഴുവൻ ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുന്നുമുണ്ട്.

ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഇന്ത്യൻ എംബസിയുടെ കീഴിലുള്ളതാണ്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുടെ പേരിലാണ് ഇപ്പോഴും സ്‌കൂളിന്റെ രെജിസ്ട്രേഷൻ.

മറ്റ് മാനേജ്‌മെന്റ് സ്‌കൂളുകൾ അവരുടെ ജീവനക്കാരുടെ മക്കൾക്ക് ഫീസിളവ് അനുവദിക്കുമ്പോഴാണ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ പഠിക്കുന്ന അതേ സ്‌കൂളിലെ ജീവനക്കാരുടെ മക്കൾക്ക് യാതൊരു ഫീസിളവും അനുവദിക്കാൻ എംബസി മാനേജ്‌മെന്റ് തയ്യാറാകാത്തത്.

മാത്രമല്ല, ഇവിടെ പഠിക്കുന്നവരുടെ രക്ഷിതാക്കൾക്ക് ശമ്പളം കൊടുക്കുന്നില്ലെങ്കിലും കുട്ടികളിൽനിന്നും മുഴുവൻ ഫീസും ഈടാക്കുകയും ചെയ്തു.

ഇനി ലോക്ക്ഡൌൺ നിയന്ത്രണങ്ങൾക്കുശേഷം സ്‌കൂളുകൾ സാധാരണ നിലയിൽ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം നൽകൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതുവരെ ഫീസ് വേണ്ടെന്നു വയ്ക്കാൻ തയ്യാറുമല്ല.

ഇന്ത്യയിൽ ഉൾപ്പെടെ ഈ വർഷം സ്‌കൂളുകൾ സാധാരണപോലെ തുറന്നു പ്രവർത്തിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. കുവൈറ്റിലെ സ്ഥിതിയും വ്യത്യസ്തമാകില്ല.

അതുവരെ ഈ സ്‌കൂളിലെ ജീവനക്കാർ എങ്ങനെ ദൈനംദിന ചിലവുകൾ നടത്തും എന്ന ചോദ്യത്തിനുമാത്രം ഉത്തരമില്ല.

kuwait
Advertisment