കുവൈറ്റ് : കുവൈറ്റില്‍ ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്ന അപാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ യുവാവ് നിരപരാധിയെന്ന് ആവര്‍ത്തിച്ച് അമ്മ വീണ്ടും രംഗത്ത്. നേരത്തെയും തന്റെ മകനല്ല പ്രതിയെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
2014ൽ ഒരു സിറിയൻ–ലെബനീസ് ദമ്പതികൾക്കൊപ്പമാണ് ജോന്ന കുവൈറ്റിലേക്ക് പോയത്. അതിനുശേഷം ഒരിക്കല്‍ പോലും അവള്‍ തിരികെ വന്നിട്ടില്ല. പിന്നീട്, കേൾക്കുന്നത് അവളുടെ മരണവാർത്തയാണെന്നും കുടുംബം പറഞ്ഞിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളമായി ഉപേക്ഷിക്കപ്പെട്ട് കിടന്ന കെട്ടിടത്തിലെ ഫ്രീസറില്‍ നിന്നുമാണ് ജോന്നയുടെ മൃതദേഹം ഫെബ്രുവരി ആറിന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും ദേഹമാസകലം മുറിവേറ്റ നിലയിലുമായിരുന്നു ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്.
നാദിർ ഇഷാം അസാഫും ഭാര്യയും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത് കൊലപാതകത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
എന്നാല്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് നാദിർ ഇഷാം അസാഫിന്റെ മാതാവ് നേരത്തെ പ്രതികരിച്ചിരുന്നു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി മരുമകൾ ആണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഒരിക്കൽ കുവൈത്ത് സന്ദർശിച്ചപ്പോൾ വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ യുവതിയെ മരുമകൾ മർദിക്കുന്നത് കണ്ടിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചിരുന്നു. യുവതിയുടെ മുടി വലിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തിരുന്നു. ജോലിക്കാരിയുടെ പ്രവർത്തിയിൽ തൃപ്തിയില്ലെങ്കിൽ അവരെ തിരികെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഏൽപ്പിക്കാൻ മരുമകളോട് പറഞ്ഞിരുന്നുവെന്നും അവർ അത് ചെവിക്കൊണ്ടില്ലെന്നും അസാഫിന്റെ മാതാവ് വെളിപ്പെടുത്തിയതായി റിപ്പോർട്ട് വന്നിരുന്നു.
തുടര്‍ന്ന് പ്രതിയായ യുവാവ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വീണ്ടും മാതാവ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകനെ വരച്ചവരയില്‍ നിര്‍ത്തുന്നവളായിരുന്നു തന്റെ മരുമകളെന്നും അവളാണ് ജോലിക്കാരിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നും മാതാവ് ആവര്‍ത്തിക്കുന്നു.