ജിദ്ദ: ഓഖി ചുഴലിക്കാറ്റിൽ കാണാതായ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തേടിയുള്ള തിരച്ചിൽ സൗദി തീരങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചത് തമിഴ്‌നാട് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരമായിരുന്നു വെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതുപ്രകാരം സൗദി കോസ്റ്റൽ ഗാർഡ് ദമ്മാം, അൽഖോബാർ, ജുബൈൽ, അൽഖഫ്ജി തുടങ്ങിയ തീരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും ഒരു മൃതദേഹവും കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംബസി വെൽഫെയർ കോൺസൽ അനിൽ നോട്ടിയാൽ വിവരിച്ചു.
സൗദി കോസ്റ്റൽ ഗാർഡിൽ നിന്ന് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിനംപ്രതി ആശയവിനിമയം നടത്തിവരുന്നതായും തിരച്ചിൽ തുടരുന്നതായും ഇന്ത്യൻ കോൺസൽ തുടർന്നു.
ഇന്ത്യൻ തീരത്ത് നാശം വിതച്ച് ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റിൽ കാണാതായ നിരവധി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കുറിച്ച് വിവരമില്ല. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോൾ ഇന്ത്യൻ സമുദ്രാതിർത്തിയിലുണ്ടായിരുന്ന മൽസ്യബന്ധന ബോട്ടുകൾ നിയന്ത്രണം വിട്ട് ഗൾഫ് തീരങ്ങളിലേയ്‌ക്ക് നീങ്ങിപ്പോകാനും മൃതദേഹങ്ങൾ അവിടങ്ങളിലെ തീർത്ഥനയാനുമുള്ള സാധ്യത നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
സൗദി തീരങ്ങളിൽ ഏതാനും മൃതദേഹങ്ങൾ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലായിരുന്നു സൗദി തീർത്ത് തിരച്ചിൽ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ് നാട് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ സൗദി കോസ്റ്റൽ ഗാർഡിന്റെ സഹകരണം തേടിയതും.
ഇതുവരെ നടത്തിയ തിരച്ചിലിൽ യാതൊരു മൃതദേഹവും കണ്ടെത്താനായിട്ടില്ലെന്ന് സൗദി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചതായി റിയാദിലെ കോൺസൽ അനിൽ നോട്ടിയാൽ മാധ്യമങ്ങളെ അറിയിച്ചു.