കൊച്ചി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാൻ ഓർത്തഡോക്‌സ് സഭയും അനുമതി നൽകി. വിശ്വാസികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകരുതെന്നും ഓർത്തഡോക്‌സ് സഭ നിർദേശിച്ചു. നേരത്തെ ലത്തീൻ സഭയും യാക്കോബായ സഭയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിന് സഭാ നേതൃത്വം അനുമതി നൽകുന്നുണ്ട്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയാണ് ഈ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം സംസ്‌കാരം നടത്തേണ്ടത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള നടപടികൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ ഇടവക ചുമതലക്കാരുടെ സഹകരണത്തോടെ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു