നോട്ടിങ്ഹാം∙ രാജ്യാന്തര ഏകദിനത്തില്‍ ഒരിക്കല്‍ കുറിച്ച സ്വന്തം റെക്കോർഡു൦ തിരുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസ്. ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന് ഇന്ന് റെക്കോർഡ് സ്കോർ ലഭിച്ചത് .
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസെടുത്തു. സെഞ്ചുറി നേടിയ അലക്സ് ഹെയ്‌ൽസ് (92 പന്തിൽ 147), ജോണി ബെയർസ്റ്റോ (92 പന്തിൽ 139) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്.
2016ൽ ഇംഗ്ലണ്ട് തന്നെ പാക്കിസ്ഥാനെതിരെ നേടിയ 444 റൺസിന്റെ റെക്കോർഡാണ് ഓസീസിനെതിരായ പടയോട്ടത്തിൽ തകർന്നത്. അന്നും ഇതേ വേദിയിലായിരുന്നു ഇംഗ്ലിഷ് പടയുടെ വെടിക്കെട്ട്.
ഒന്നാം വിക്കറ്റിൽ 159, രണ്ടാം വിക്കറ്റിൽ 151 റൺസ് കൂട്ടുകെട്ടുകൾ തീർത്താണ് ഇംഗ്ലിഷ് ബാറ്റിങ് നിര ഓസീസ് ബോളിങ്ങിനെ തച്ചുതടച്ചത്. ട്വന്റി20 ശൈലിയിൽ ബാറ്റു വീശിയ ഓപ്പണർമാരായ ജേസൺ റോയി–ജോണി ബെയർസ്റ്റോ സഖ്യം 19.3 ഓവറിലാണ് 159 റൺസ് കൂട്ടിച്ചേർത്തത്. 61 പന്തിൽ 82 റൺസെടുത്ത റോയി റണ്ണൗട്ടായി. പിന്നെ ബെയർസ്റ്റോ ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.
അവസാന ഓവറുകളിൽ റൺസ് വാരാനുള്ള ശ്രമത്തിൽ ഇംഗ്ലണ്ടിന് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും അപ്പോഴേക്കും അവർ റെക്കോർഡ് സ്കോറിലേക്കെത്തിയിരുന്നു.
ഒയിൻ മോർഗൻ 30 പന്തിൽ മൂന്നു ബൗണ്ടറിയും ആറു സിക്സും സഹിതം 67 റൺസെടുത്തു പുറത്തായി. മോയിൻ അലി ഒൻപതു പന്തിൽ 11 റൺസെടുത്തു. ജോ റൂട്ട് (ആറു പന്തിൽ നാല്), ഡേവിഡ് വില്ലി (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.
ഒൻപത് ഓവറിൽ 100 റൺസ് വഴങ്ങിയ ആൻഡ്രൂ ടൈയാണ് ഓസീസ് ബോളർമാരിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്. സ്റ്റോയ്നിസ് എട്ട് ഓവറിൽ 85 റൺസും റിച്ചാർഡ്സൻ 10 ഓവറിൽ 92 റൺസും വഴങ്ങി. അതേസമയം റിച്ചാർഡ്സൻ മൂന്നു വിക്കറ്റും വീഴ്ത്തി.
സ്റ്റാൻലേയ്ക് എട്ട് ഓവറിൽ 74, ആഷ്ടൻ ആഗർ 10 ഓവറിൽ 70, മാക്സ്‍വെൽ രണ്ട് ഓവറിൽ 21, ആരോൺ ഫിഞ്ച് ഒരു ഓവറിൽ ഏഴ്, ഡാർസി ഷോർട്ട് രണ്ട് ഓവറിൽ 23 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.