Advertisment

മരണം ആഘോഷിച്ച് കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്നു; കോണ്‍ഗ്രസ് സമരത്തിനെതിരെ ആരോപണവുമായി പി ജയരാജന്‍

New Update

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മരണം ആഘോഷിച്ച് കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ജയരാജന്‍ ആരോപിച്ചു. ഷുഹൈബിന്റെ മരണത്തിലെ കുറ്റക്കാരെ കണ്ടെത്തുകയല്ല കോണ്‍ഗ്രസിന്റെ ഉദ്ദേശമെന്നും ജയരാജന്‍ ആരോപിക്കുന്നു.

Advertisment

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത് കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ ദയനീയ പതനം കാണാന്‍ പാര്‍ട്ടി ബന്ധുക്കളും ഇടതുപക്ഷ അനുഭാവികളും കാത്തിരിക്കണമെന്നും ജയരാജന്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയരാജന്റെ ആരോപണം.

publive-image

പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എടയന്നൂർ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് പാർട്ടി മരണം ആഘോഷിച്ച് ഗ്രൂപ്പ് താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള മത്സരമാണ് നടത്തിക്കൊണ്ടിരി

ക്കുന്നത്.ഓരോ ഗ്രൂപ്പ് നേതാവും "ഞാൻ മുൻപിൽ,ഞാൻ മുൻപിൽ" എന്ന് പ്രകടിപ്പിക്കാനാണ് ശ്രമം. അവരുടെ തമ്മിലടി ചിന്തിക്കുന്നവർക്കെല്ലാം തിരിച്ചറിയാനാവുന്നുണ്ട്.

ശുഹൈബിന്റെ മരണത്തിന്റെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുകയല്ല കോൺഗ്രസ്സിന്റെ ഉദ്ദേശം.ഈ സംഭവം ഉപയോഗിച്ച് സിപിഐ(എം) നെ ഇടിച്ചു താഴ്ത്താനാവുമോ എന്നതാണ്.ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം മഹാത്മാ ഗാന്ധി വധമാണ്.ഇതിൽ കൊലപാതകികൾക്ക് ആർ എസ് എസുമായിട്ടുള്ള ബന്ധം പലകുറി ചർച്ച ചെയ്തതാണ്.കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം കോൺഗ്രസ്സിന്റെ ചരിത്രം എഴുതിയ മൊയാരത്ത് ശങ്കരന്റേതാണ്.

മലബാറിലെങ്ങും കാൽനടയായി സഞ്ചരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് യുവാക്കളെ നയിച്ച ആ കർമ്മ ഭടനെ തല്ലിക്കൊന്നത് കോൺഗ്രസ്സിന്റെ കുറുവടിപ്പട ആയിരുന്നു.ഗാന്ധി വധം 1948 ജനുവരി 30 നായിരുന്നെങ്കിൽ മൊയാരത്ത് ശങ്കരൻ വധം 1948 മെയ് 13 നായിരുന്നു.

ആദ്യമായി ബോംബെറിഞ്ഞു രാഷ്ട്രീയ എതിരാളിയെ വധിച്ച കേസിൽ 7 വർഷം ശിക്ഷിക്കപ്പെടുകയും തടവിൽ നിന്ന് പുറത്ത് വന്നതിനു ശേഷം കെപിസിസി അംഗമായി തുടരുകയും ചെയ്യുന്ന മാന്യദേഹം ഇന്ന് മാർക്സിസ്റ് അക്രമവിരുദ്ധ സത്യാഗ്രഹ പന്തലിൽ ഞെളിഞ്ഞു നടക്കുന്നു.കൊല്ലപ്പെട്ട ഇര സിപിഐ(എം) പ്രവർത്തകനായ ബീഡി തൊഴിലാളി കൊളങ്ങരേത്ത് രാഘവനായിരുന്നു.ഗാന്ധി ശിഷ്യന്മാരെന്നു അഭിമാനിക്കുന്ന കോൺഗ്രസ്സുകാർ നടത്തിയ കൊലയ്ക്ക് കയ്യും കണക്കുമില്ല.

ചീമേനിയിൽ 5 സിപിഐ(എം) പ്രവർത്തകരെ ചുട്ടു കൊന്നവരാണ് കോൺഗ്രസ്സുകാർ.

ഇപ്പോൾ ആ കോൺഗ്രസ്സ് ദുർബ്ബലമായിരിക്കുന്നു.പല നേതാക്കളും ബിജെപി യിൽ ചേർന്നു. അങ്ങനെ ബിജെപിയിൽ ചേരാൻ ചെന്നൈയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കണ്ണൂരിലെ കോൺഗ്രസ്സ് നേതാവാണ് സത്യാഗ്രഹ പന്തലിരിരിക്കുന്നത്.ഇദ്ദേഹത്തെ കുറിച്ച് കോൺഗ്രസ്സ് നേതാവ് പി രാമകൃഷ്ണൻ മുൻപ് പറഞ്ഞത് "ബോംബ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ഇയാൾ" എന്നാണ്.ഇപ്പോൾ കൗതുകകരമായിട്ടുള്ള ഒരു രംഗം കൂടി നാം കാണുന്നു.ചുവപ്പു ഭീകരതയെന്ന സംഘപരിവാർ മുദ്രാവാക്യം ബിജെപിയിൽ ചേരാത്ത കോൺഗ്രസുകാരും ഏറ്റെടുക്കുന്നു എന്നതാണ്.

എൻ ഡി എഫുകാർ കൊലപ്പെടുത്തിയ ആർ എസ് എസുകാരനായ ശ്യാമ പ്രസാദിനെയും പള്ളിക്കുന്നിലെ സച്ചിനെയും പുന്നാട്ടെ അശ്വിനികുമാറിനെയും വിസ്മരിച്ച് സിപിഐ(എം) നെ വേട്ടയാടാൻ കോൺഗ്രസ്സുകാർക്കൊപ്പം സ്വയംസേവകരും ചേരുന്നു.!!

അതുകൊണ്ട് പാർട്ടി ബന്ധുക്കളും ഇടതുപക്ഷ അനുഭാവികളും കാത്തിരിക്കുക.കോൺഗ്രസ്സ് സമരത്തിന്റെ ദയനീയ പതനം കാണുവാൻ.ഇപ്പോഴത്തെ ഏതെങ്കിലും ഒരു നേതാവിന്റെ വാക്കുകൾ കേട്ട് ഉടൻ പ്രതികരണം നടത്തുന്നവർ ചിന്തിക്കുക.ഇത് ജനവഞ്ചനയും കൊലപാതകവും സ്ഥിരം തൊഴിലാക്കിയ കോൺഗ്രസ്സ് പാർട്ടിയും നേതാക്കളാണെന്നു.യാഥാർഥ്യം അറിയുന്നതിന് മുൻപേ നവമാധ്യമങ്ങളിലൂടെ പ്രതികരണം നടത്താതിരിക്കാനും ശ്രദ്ധിക്കണം.

Advertisment