ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോടാണ് പ്രതികരിക്കുകയായിരുന്നു മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. സൈന്യത്തിനൊപ്പം പാക് ജനതയും തോളോട തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നാണ് ഷേയ്ക്ക് റാഷിദ് അഹമ്മദിന്‍റെ മുന്നറിയിപ്പ്.
കശ്മീരിൽ പൊലീസുകാരെ തട്ടിക്കൊണ്ടു പോയി ഭീകര്‍ വധിച്ചതിന് പിന്നാലെ പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്‍മാറിയിരുന്നു. ഇന്ത്യയുടെ പിന്‍മാറ്റത്തെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചും മോദിയെ പേരെടുത്ത് പറയാതെ പരിഹസിച്ചും പാക് പ്രധാമന്ത്രി ഇമ്രാൻ ഖാൻ ഒറ്റയടിക്ക് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്‍റെ വാതിൽ അടച്ചു.
നയതന്ത്ര രംഗത്തെ വീഴ്ചയുടെ പേരിൽ പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാൻ മുസ്ലീം ലീഗും പാകിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടിയും പാക് പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. ഭീകരവാദം ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനം ചെയ്തു, പ്രധാമന്ത്രി തിടുക്കം കാട്ടി എന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
അതേ സമയം ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പാകിസ്ഥാന് വീണ്ടു മുന്നറിയിപ്പ് നല്‍കി. തീവ്രവാദത്തെ പാകിസ്ഥാൻ പ്രോല്‍സാഹിപ്പിക്കുന്നു. ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കുന്നുവെന്നും ബിപിന്‍ റാവത്ത് ആരോപിച്ചു.