പാലാ ∙ പാലായില്‍ വെള്ളപ്പൊക്കത്തിനിടെ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കേസെടുത്തു. പാലാ - പൊന്‍കുന്നം റോഡില്‍ കടയത്തുണ്ടായ ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകിയവർക്കെതിരെയാണ് കേസ്.
വിഡിയോയിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പാലാ പൊലീസ് അറിയിച്ചു.
കനത്ത വെള്ളപ്പൊക്കത്തിനിടെ 16 -)൦ തിയതിയായിരുന്നു സംഭവം. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നും വിവാഹം കഴിഞ്ഞു തൃശൂർക്ക് മടങ്ങുകയായിരുന്ന കാറിനു നേരെ പൊൻകുന്നം റോഡിലെ കടയത്തു വച്ച് ഒരു സംഘം ആൾക്കാർ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കനത്ത മഴയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നവർ വാഹനം തടഞ്ഞു നിർത്തി ബോണറ്റിൽ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വാഹനത്തിലേയ്ക്ക് വെള്ളം കോരി ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉൾപ്പെട്ട സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തുടർന്നാണ് പൊലീസ് നടപടി.