പാലാ : നഗരമധ്യത്തിലെ തുണിക്കടയിൽ പട്ടാപ്പകൽ 7000 രൂപ കവർന്നു. സംഭവത്തില്‍ വൈകിട്ട് കടയില്‍ യൂണിഫോമില്‍ വന്ന വിദ്യാർത്ഥിയെ പോലീസ് തിരയുന്നു. പാലാ സ്റ്റേഡിയം ജംഗ്ഷനിലെ ലെഷ് ബ്യൂട്ടി പാർലർ ആൻഡ് ലേഡീസ് ടെയ്‌ലറിംഗ് കം ടെക്‌സ്റ്റൈൽസിൽ നിന്നാണ് തുക മോഷണം പോയത് . വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ഒരു ജീവനക്കാരി മാത്രമേ കടയിലുണ്ടായിരുന്നുള്ളു. ഇതിനിടെ യൂണിഫോം ധരിച്ച് കടയിലെത്തിയ വിദ്യാർത്ഥി ജീവനക്കാരിയുടെ ശ്രദ്ധമാറ്റിയ ശേഷം മേശപ്പുറത്തിരുന്ന പേഴ്‌സ് എടുക്കുകയായിരുന്നു. യുവതിയെ തുണിയെടുക്കാൻ കടയുടെ മറുഭാഗത്തേക്ക് പറഞ്ഞുവിട്ട ശേഷമായിരുന്നു തട്ടിപ്പ്.
ജീവനക്കാരി മടങ്ങിവന്നപ്പോൾ വിദ്യാർത്ഥിയെ കണ്ടില്ല. തുടർന്ന് മേശ പരിശോധിച്ചപ്പോഴാണ് പേഴ്‌സ് കാണാതായത് മനസിലായത്. അപ്പോൾ അതുവഴി വന്ന പാലാ അഡീഷണൽ എസ്‌ഐ സാബുവിനോട് ജീവനക്കാരി വിവരം പറഞ്ഞു. പോലീസ് കടയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദ്യാർത്ഥി പേഴ്‌സ് കൈക്കലാക്കുന്നതും ഇതിൽ നിന്ന് തുകയെടുത്ത ശേഷം വലിച്ചെറിയുന്നതും കണ്ടു.
കടയുടെ സമീപത്തുനിന്നും പിന്നീട് പേഴ്‌സ് കണ്ടെത്തി. സിസി ടിവി ദൃശ്യത്തിൽ കണ്ടത് പ്രകാരം പോലീസ് നഗരത്തിലെമ്പാടും അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയല്ല.