ദില്ലി: കൊറോണിൽ കൊവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബ രാംദേവിന്റെ പതഞ്ജലിക്ക് പിഴ. മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപയാണ് പിഴ ഈടാക്കായിത്.
അഞ്ച് ലക്ഷം രൂപ വീതം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും ഗവൺമെന്റ് യോഗ ആൻഡ് നാച്ചുറോപ്പതി മെഡിക്കൽ കോളജിനും പതഞ്ജലി നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
ഈ സ്ഥാപനങ്ങൾ യാതൊരു അവകാശവാദവും ഉന്നയിക്കാതെ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങൾക്കിടയിൽ കൊവിഡ് ഉയർത്തിയിരിക്കുന്ന ഭീതി പതഞ്ജലി ചൂഷണം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിരോധ ശേഷി വർധിപ്പിക്കാൻ മാത്രമാണ് പതഞ്ജലിയുടെ മരുന്നിന് സാധിക്കുന്നതെന്നും നിരീക്ഷിച്ചു.
അതേസമയം, മരുന്നിന് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതും കോടതി വിലക്കി. പതഞ്ജലി കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ചെന്നൈ അടിസ്ഥാനമാക്കിയുള്ള അരുദ്ര എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്.