ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ ആഗ്രഹം ഇപ്പൊഴുമുണ്ടെന്ന് സ്ഥലം മുന്‍ എം എല്‍ എ യും എ ഐ സി സി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥ് . പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം .
എന്നാല്‍ ഇപ്പോൾ ഏൽപ്പിച്ച ജോലി ചെങ്ങന്നൂരിൽ മൽസരിക്കുകയെന്നല്ലെന്നും കര്‍ണ്ണാടക മാത്രമാണ് തന്‍റെ നിലവിലെ അജണ്ടയെന്നും വിഷ്ണു പറഞ്ഞു .
' ഞാൻ കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയിരുന്ന സമയത്തു പാർട്ടി ആവശ്യപ്പെട്ടതാണു ചെങ്ങന്നൂരിൽ മൽസരിക്കാൻ. എന്റെ നാടോ, ജില്ലയോ പോലുമല്ല. എന്നാൽ ഇന്നു ഞാൻ ചെങ്ങന്നൂരുകാരനാണ്. രണ്ടുതവണ എന്നെ വിജയിപ്പിച്ച നാടാണ് ചെങ്ങന്നൂർ.
മൂന്നാം തവണ പരാജയപ്പെട്ടപ്പോഴും ഞാൻ അവിടെത്തന്നെയുണ്ട്. ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. പാർട്ടി ആവശ്യപ്പെട്ട കാര്യം ചെയ്തു. മൂന്നു തവണ അവിടെ മൽസരിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കു വന്നു.
ഇപ്പോൾ പാർട്ടി എന്നെ കർണാടകത്തിന്റെ ചുമതലയേൽപ്പിച്ചു. ഇപ്പോൾ ഏൽപ്പിച്ച ജോലി ചെങ്ങന്നൂരിൽ മൽസരിക്കുകയെന്നല്ല. രാഹുൽ ഗാന്ധി ഏർപ്പെടുത്തിയതു കർണാടക തിരഞ്ഞെടുപ്പിന്റെ അണിയറയിൽ പ്രവർത്തിക്കാനാണ്. അപ്പോൾ സ്വാഭാവികമായും ചെങ്ങന്നൂരിൽ മൽസരിക്കാൻ കഴിയില്ല.
ചെങ്ങന്നൂരിൽ വീണ്ടും മൽസരിക്കണമെന്നും വിജയിക്കണമെന്നും ചെങ്ങന്നൂരുകാരുടെ എംഎൽഎയാകണമെന്നും അതിയായ ആഗ്രഹമുള്ളയാളാണു താൻ.
ഇപ്പോഴും ആ ആഗ്രഹമുണ്ട്. എന്നാൽ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം അതല്ല. എന്റെ ആഗ്രഹത്തെയും ഉത്തരവാദിത്തത്തെയും വച്ച് ഏതു തിരഞ്ഞെടുക്കുമെന്നു ചോദിച്ചാൽ ഉത്തരവാദിത്തമേ തിരഞ്ഞെടുക്കൂ.
അതിനർഥം എനിക്ക് ആഗ്രഹമില്ലെന്നല്ല. ആ ആഗ്രഹത്തെ ഉത്തരവാദിത്തം മറികടന്നു. അതുകൊണ്ടാണ് ഒരു അഭ്യൂഹത്തിനും ആശയക്കുഴപ്പത്തിനും ഇടനൽകാതെ ഇത്തവണ അവിടെ മൽസരിക്കില്ലെന്നു വ്യക്തമാക്കിയത്. എവിടെ മൽസരിക്കണമെന്നു പാർട്ടി പറഞ്ഞാലും അത് അനുസരിക്കും. പാർട്ടിക്ക് എതിരായി ഒന്നും ചെയ്യില്ല.