തിരുവനന്തപുരം: കോവിഡ് ഭേദമായ ഗർഭിണിക്ക് സർക്കാർ ആശുപത്രികളിലുൾപ്പെടെ 14 മണിക്കൂർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ വീഴ്ചകളിൽ ഒടുവിലത്തേത് മാത്രമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്.
സംസ്ഥാനത്തെ ആരോഗ്യ മേഖല ആരോഗ്യ വകുപ്പിന്റെ തന്നെ നിയന്ത്രണത്തിലാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് നിരന്തരമുണ്ടാവുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച നിരവധി നയ വൈകല്യങ്ങളും പാളിച്ചകളും മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഗവണ്മെന്റ് അംഗീകരിച്ച നയം സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കാൻ പോലും സാധിക്കുന്നില്ല എന്നു വ്യക്തമാവുകയാണ്. ആശുപത്രികളുടെ അനാസ്ഥ മൂലം ഇരട്ടക്കുഞ്ഞുങ്ങൾ മരണപെട്ട രക്ഷിതാക്കളുടെ അവസ്ഥ ഏവരെയും വൈകാരികമായി ഉലക്കുന്നതാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോലും ചികിത്സ നിഷേധിക്കപ്പെട്ടു.
കോവിഡ് ബാധിച്ച ശേഷം ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആവുന്നവരെ രോഗവിമുക്തരായി കാണുന്നതാണ് സംസ്ഥാനം അംഗീകരിച്ച കോവിഡ് നയം. നിർഭാഗ്യവശാൽ ആർ ടി പി സി ആർ വഴി നെഗറ്റീവ് ആണെങ്കിൽ മാത്രമേ സ്വകാര്യ ആശുപത്രികൾ നെഗറ്റീവായി കണക്കാക്കുകയുള്ളൂ എന്നു പറയുന്നു. കേരളത്തിലെ ആരോഗ്യമേഖലക്ക് ബാധകമായ നയം സ്വകാര്യ മേഖലയിലെ ആശുപത്രികൾക്കും ബാധകമാണം.
എന്നാൽ, സ്വകാര്യ മേഖല മറ്റൊരു മാനദണ്ഡത്തിനനുസരിച്ച് പ്രവർത്തിക്കുന്ന അവസ്ഥ എങ്ങനെയുണ്ടായിയെന്ന് വിശദീകരിക്കാൻ ആരോഗ്യമന്ത്രി ബാധ്യസ്ഥയാണ്. രണ്ടു കുഞ്ഞുങ്ങളുടെ മരണം ഒഴിവാക്കപ്പെടാൻ കഴിയുമായിരുന്നു.
ഇതാണ് സർക്കാർ നയമെന്ന് ബോധ്യപ്പെടുത്താനും, അതു നടപ്പിലാവുന്നു എന്നുറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനില്ലേ? ഇക്കാര്യത്തിൽ ഒന്നാം പ്രതി വകുപ്പുമന്ത്രി തന്നെയാണ്.
സെപ്റ്റംബർ 23 ന് കോവിഡ് പോസിറ്റീവ് ആയ 78കാരി, 26 കിലോമീറ്റർ സഞ്ചാരിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലെത്തുകയും വെന്റിലേറ്ററും ബെഡും ഇല്ല എന്നു പറഞ്ഞു അവർക്ക് ചികിത്സ നിഷേധിക്കുകയും ചെയ്തു എന്ന മറ്റൊരു വാർത്ത വന്നിരുന്നു.
കോവിഡ് മാനദണ്ഡങ്ങളായി ബന്ധപ്പെട്ട ആശയക്കുഴപ്പം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ നേരത്തെ ഒരു കുഞ്ഞിന്റെ ജീവൻ എടുത്തിരുന്നു. ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ ഇനിയെങ്കിലും സ്വന്തം വകുപ്പിന്റെ കീഴിലുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാനും വ്യക്തമായ മാനദണ്ഡങ്ങൾ സർവത്രികമായി നടപ്പിലാക്കപ്പെടുന്നു എന്നുറപ്പുവരുത്താനും, പറ്റുന്ന വലിയ പിഴവുകൾ തിരുത്താനും വേണ്ടി വിനിയോഗിക്കണം.
ആംബുലൻസിൽ കോവിഡ് രോഗി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ ബന്ധപ്പെട്ട വകുപ്പിന്റെ വീഴ്ച അംഗീകരിക്കാൻ പോലും കഴിയാതിരുന്ന ദുരഭിമാനം ഇനിയെങ്കിലും മാറ്റണമെന്ന് വിഷ്ണുനാഥ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.