ഡല്‍ഹി: പെട്രൊൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രൊളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തുടർച്ചയായ ഏഴാം ദിവസമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയും കൂടി. ഒരു ലീറ്ററിന് കൊച്ചിയിലെ വില: പെട്രോൾ 75.32, ഡീസൽ 69.47. കൊവിഡ് പ്രതിസന്ധിയിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത. ക്രൂഡ് ഓയിൽ വില വർധിക്കാൻ തുടങ്ങിയത്, ലോക്ഡൗൺ നഷ്ടം നികത്താനുളള കമ്പനികളുടെ ശ്രമം, രൂപയുടെ മൂല്യം ഇടിയുന്നത് എന്നി കാരണങ്ങളിലാണ് പെട്രൊൾ, ഡീസൽ വില വർധിക്കുന്നത്.
ലോക്ക് ഡൗൺ അടക്കം 80 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ എണ്ണക്കമ്പനികൾ യോഗം ചേർന്നു, നിരക്ക് കൂട്ടാൻ തീരുമാനിച്ചത്. അതാകട്ടെ, തുടർച്ചയായി ഏഴുദിവസവും വർധിപ്പിക്കുകയും ചെയ്തു. അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്.