ഡല്‍ഹി: രാജ്യത്ത് തുടർച്ചയായി പത്താം ദിവസവും പെട്രൊളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രൊളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ പത്ത് ദിവസത്തിനുളളിൽ 5 രൂപ 48 പൈസയാണ് പെട്രൊളിന് രാജ്യത്ത് വർധിച്ചത്.
ഡീസലിനാകട്ടെ 5 രൂപ 51 പൈസയാണ് വർധിച്ചത്. ഇന്ധന വില വർധനവിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുമ്പോഴാണ് വില വർധനയുമായി ഓരോ ദിവസവും കമ്പനികൾ മുന്നോട്ട് പോകുന്നത്. പുതിയ വില വർധന നിലവിൽ വന്നതോടെ കൊച്ചിയില്‍ പെട്രോൾ ഒരു ലിറ്ററിന് 76 രൂപ 99 പൈസയാണ് നൽകേണ്ടി വരിക. ഡീസലിന് 71 രൂപ 29 പൈസയും നൽകണം.
കൊവിഡ് പടർന്നുപിടിക്കുന്ന കാലത്ത് പെട്രോൾ-ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന നടപടിയിൽ സംസ്ഥാന സർക്കാറിനുള്ള പ്രതിഷേധം അറിയിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാന് മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ക്രൂഡോയിൽ വില കുറഞ്ഞതിനനുസരിച്ച് ഇന്ധനവില കുറക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണമെന്നും എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ അടിയന്തരനടപടി ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് പ്രതിസന്ധിയിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത. ക്രൂഡ് ഓയിൽ വില വർധിക്കാൻ തുടങ്ങിയത്, ലോക്ഡൗൺ നഷ്ടം നികത്താനുളള കമ്പനികളുടെ ശ്രമം, രൂപയുടെ മൂല്യം ഇടിയുന്നത് എന്നി കാരണങ്ങളിലാണ് പെട്രൊൾ, ഡീസൽ വില വർധിക്കുന്നത്.
ലോക്ക് ഡൗൺ അടക്കം 80 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ എണ്ണക്കമ്പനികൾ യോഗം ചേർന്നു, നിരക്ക് കൂട്ടാൻ തീരുമാനിച്ചത്. അതാകട്ടെ, തുടർച്ചയായി പത്ത് വർധിപ്പിക്കുകയും ചെയ്തു. അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്.