ചെന്നൈ∙ ഇന്ധനവിലയെന്നു കേട്ടാല്‍ ബിജെപി നേതാക്കള്‍ക്കും പൊള്ളുന്നു. കഴിഞ്ഞ ദിവസം ഇന്ധനവില വർധനയെക്കുറിച്ചു ബിജെപി സംസ്ഥാന അധ്യക്ഷയോട് അഭിപ്രായം ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കു കിട്ടിയ മറുപടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ക്രൂരമർദ്ദനം.
ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലവർധനയെക്കുറിച്ച് ചോദിച്ച ചെന്നൈ സ്വദേശി കതിറിന് ആണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ചുതന്നെ ബിജെപി നേതാവിന്‍റെ പക്കല്‍ നിന്നും പൊതിരെ തല്ല് കിട്ടിയത് . ചോദ്യം കേട്ടതും പിന്നിൽ നിന്ന ബിജെപി നേതാവ് വി.കാളിദാസ് ഇയാളെ മർദ്ദിക്കുകയായിരുന്നു.
'അക്കാ ഒരു നിമിഷം, പെട്രോൾ വില ഒാരോ ദിനവും ഏറിയിട്ടിറുക്ക്..’ ചോദ്യം പൂർത്തിയാക്കും മുൻപ് തന്നെ കതിരിനെ കാളിദാസ് പിന്നിലേക്കു കൊണ്ടുപോയി മർദ്ദിച്ചു. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോഴും കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു തമിഴിസൈ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഞായറാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള തമിഴിസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. ഉയരുന്ന ഇന്ധനവിലയോടു ഒരു ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അതു തെറ്റായാണ് എടുത്തതെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാൽ ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു തെറ്റിധരിച്ചാണ് അദ്ദേഹത്തെ പിന്നിലേക്കു തള്ളിമാറ്റിയതെന്നു ബിജെപി നേതാക്കൾ വിശദീകരിച്ചു.