കൊച്ചി∙ യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. 700 കോടി രൂപ പ്രഖ്യാപിച്ചതിനു മുഖ്യമന്ത്രിയുടെ കയ്യില്‍ എന്ത് ഒൗദ്യോഗിക രേഖയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിനു വേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന ഏറ്റുമുട്ടലിലേക്കു കേരളം കാര്യങ്ങള്‍ കൊണ്ടുപോവുകയാണെന്നും ബാബുസൽ സുപ്രിയോ ആരോപിച്ചു .
ജനങ്ങള്‍ വലിയ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയടക്കം സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും തരംതാണ രാഷ്ട്രീയം കളിക്കുകയുമാണെന്ന് ബാബുൽ സുപ്രിയോ കുറ്റപ്പെടുത്തുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി യുഎഇയെക്കൂടി വിഷമവൃത്തത്തിലാക്കി.
പ്രളയക്കെടുതിയുണ്ടായ ഉടന്‍ തന്നെ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇനിയും കേരളത്തിനു വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ സഹായം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടാണു സഹായത്തെപ്പറ്റി സംസാരിച്ചത്. ഇരുനേതാക്കളുമാണ് ഇക്കാര്യം ലോകത്തെ അറിയിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.