കണ്ണൂര്‍∙ പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംകൊടുത്തുകൊന്ന സൗമ്യ പോലീസ് കസ്റ്റഡിയിലായിട്ടും മണിക്കൂറുകളോളം പോലീസിന്‍റെ ചോദ്യം ചെയ്യലുകള്‍ക്ക് മുന്നില്‍ പതറിയില്ല .
വല്ലാത്ത മാനസികാവസ്ഥയോടെ ക്ഷോഭിച്ചു സംസാരിച്ച സൗമ്യ ആരെയും കൊന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. തെളിവുണ്ടെങ്കില്‍ നിങ്ങള്‍ തെളിയിക്ക് എന്ന വെല്ലുവിളിയും നടത്തി.
ഒടുവില്‍ വനിതാ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി പി.പി.സാദാനന്ദന്‍ സൗമ്യയുമായി തന്ത്രപരമായി നടത്തിയ സംസാരമാണ് കാര്യങ്ങള്‍ക്ക് വഴിത്തിരിവായത് .
അതുവരെ ക്ഷോഭത്തോടെ പിടിച്ചുനിന്ന പ്രതി സദാനന്ദന്റെ ഒറ്റ ചോദ്യത്തോടെയാണ് അയഞ്ഞത് - ' സൗമ്യയെന്നാണ് പേര്, രൂപവും അങ്ങനെ തന്നെ. പിന്നെ എങ്ങനെ ഈ പ്രശ്നത്തില്‍ ചാടി ' എന്നായിരുന്നു ഡിവൈഎസ്പിയുടെ ചോദ്യം.
ഒരു പ്രത്യേക ഘട്ടത്തില്‍ പൊട്ടിക്കരഞ്ഞ് സൗമ്യ കുറ്റങ്ങള്‍ ഏറ്റുപറയുകയായിരുന്നു. 15 മിനിറ്റിലാണു നിര്‍ണായക വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെടുത്തത്.
ആശുപത്രിയില്‍നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലേക്കാണ് സൗമ്യയെ കൊണ്ടുവന്നത്. തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സിഐ: കെ.ഇ.പ്രേമചന്ദ്രനാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്‍, ഡിവൈഎസ്പി പി.പി.സദാനന്ദന്‍, എഎസ്പിയുടെ സ്ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരും മുറിയിലുണ്ടായിരുന്നു. ചോദ്യങ്ങളെ കൂസലില്ലാതെ നേരിട്ട സൗമ്യ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് ആവര്‍ത്തിച്ചു.
കേസ് തുടക്കം മുതല്‍ അന്വേഷിക്കുകയും സൗമ്യയുമായി പലതവണ സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍. വിഷം ഉള്ളില്‍ ചെന്നാണു മൂന്നുപേരും മരിച്ചതെന്നും സൗമ്യ വിഷം വാങ്ങിയതിനു തെളിവുണ്ടെന്നും സിഐ ആവര്‍ത്തിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയാറായില്ല.
ആരെയും കൊന്നിട്ടില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ഇതോടെ പൊലീസ് തന്ത്രം മാറ്റി. വല്ലാത്ത മാനസികാവസ്ഥയോടെ ക്ഷോഭിച്ചു സംസാരിച്ച സൗമ്യയെ അടുത്ത മുറിയിലേക്കു മാറ്റി.
ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചു. ‘‘ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ’’ എന്ന ചോദ്യത്തിന് മുന്നില്‍ സൗമ്യ മനസുതുറന്നു.
‘‘ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാൾമുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ ഒരിക്കല്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.’’ - സൗമ്യ പറഞ്ഞുതുടങ്ങി.
‘‘ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്.
വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷസുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.’’ - സൗമ്യ പറഞ്ഞുനിര്‍ത്തി.
സൗമ്യ വല്ലാത്ത മാനസികാവസ്ഥയിലാണെന്നു മനസിലാക്കിയ ഡിവൈഎസ്പി അടുത്ത ചോദ്യമെറിഞ്ഞു. ‘‘മകളെ ഒഴിവാക്കിയാല്‍ പ്രശ്നം തീരുമെന്ന് കരുതി അല്ലേ?’’ - ‘അതേ’യെന്നു മറുപടി.
ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നു പൊട്ടിക്കരഞ്ഞുകൊണ്ട് മറുപടി. ഇതോടെ സൗമ്യ പൂര്‍ണമായും പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കീഴടങ്ങി. അടുത്തുള്ള മുറിയില്‍നിന്നു സിഐയും മറ്റു പൊലീസുകാരും മുറിയിലേക്കെത്തി.
സിഐയെ കണ്ടതും കയ്യില്‍ പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടയില്‍ സിഐയില്‍നിന്ന് വിവരങ്ങള്‍ മറച്ചുപിടിച്ചതിന്റെ കുറ്റബോധമാണ് ഈ രംഗത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു.
പിന്നീട് സൗമ്യ എല്ലാകാര്യങ്ങളും ഏറ്റുപറഞ്ഞു. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു.
പരിതാപകരമായ ജീവിത സാഹചര്യങ്ങളാണു സൗമ്യയെ മാറ്റിയതെന്നു പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദനവും ഉപേക്ഷിക്കലും , ജീവിക്കാന്‍ പണമില്ല. വീട്ടിലുള്ള നാലുപേരുടെ ഉത്തരവാദിത്തം സൗമ്യയ്ക്കായി. അതോടെ ജീവിതത്തോട് വെറുപ്പായി. പുരുഷന്‍മാരുമായുള്ള സൗഹൃദത്തിലൂടെ പണം ലഭിച്ചതോടെ സൗമ്യയുടെ മനസ് കൂടുതല്‍ കട്ടിയുള്ളതായി.
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തും ചെയ്യാമെന്ന നില വന്നു. ബന്ധങ്ങളെ എതിര്‍ത്ത എല്ലാവരോടും പകയായി. അവസാനം അതു മൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നുമാണ് പൊലീസ് നിഗമനം .