കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസ് വീണ്ടും അന്വേഷിക്കുന്നു. മൂന്ന് കേസുകളും തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൗമ്യയുടെ ആത്മഹത്യാ കുറിപ്പാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ കാരണമായത്. കൂട്ടക്കൊലക്കേസില്‍ പ്രതി മറ്റൊരാളാണെന്ന് സൗമ്യ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു.
അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ബന്ധുക്കളും കർമസമിതിയും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നേരത്തേ നിവേദനം നൽകിയിരുന്നു. ഐശ്വര്യ കിഷോർ, വണ്ണത്താൻ വീട്ടിൽ കമല, കുഞ്ഞേരി കുഞ്ഞിക്കണ്ണൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മകളായ സൗമ്യയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സൗമ്യയുടെ മകൾ ഐശ്വര്യയെ കൊലപ്പെടുത്തിയതും സമാനരീതിയിലായിരുന്നു. എലിവിഷത്തിലടങ്ങിയ അലൂമിനിയം ഫോസ്‌ഫൈഡാണ് മരണകാരണമായതെന്നായിരുന്നു നിഗമനം. സംഭവത്തിലെ മുഖ്യപ്രതി സൗമ്യയെ ജയിലിൽ റിമാൻഡിൽ കഴിയവേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായി കാണിച്ച് സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു. കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നതായും സൗമ്യയുടെ സഹോദരി സന്ധ്യ പറഞ്ഞു.