Advertisment

പ്രവാസികള്‍ നല്‍കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി; മലയാളികള്‍ അന്താരാഷ്ട്ര സമൂഹമാകണം

New Update

തിരുവനന്തപുരം: മലയാളികള്‍ അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിലെ കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പ്രഥമ ലോക കേരള സഭയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ലോക കേരളസഭ. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

publive-image

ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാനാവും. അതിനാല്‍ തന്നെ ലോക കേരള സഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പ്രവാസി മൂലധനം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനാവും. വന്‍ പലിശയ്ക്കുള്ള വിദേശ കടത്തെക്കാള്‍ എത്രയോ നല്ലതാണ് പ്രവാസികളുടെ നിക്ഷേപമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനാധിപത്യം സാമൂഹ്യ മാറ്റത്തിന് വേണ്ടിയായിരിക്കണമെന്ന് എ.കെ.ജി പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിന് എ.കെ.ജി എന്നും വഴികാട്ടിയായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തിലാണ് കേരള സഭ വിഭാവനം ചെയ്തത്. പ്രവാസി സമൂഹം നല്‍കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വേദിയാണ് ലോക കേരളസഭ. സംസ്ഥാനത്തിനു പുറത്തുള്ള മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളവേദി കൂടിയാകാന്‍ കേരളസഭയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികള്‍ രാജ്യത്തില്ല. ലോക കേരളസഭയിലൂടെ ഒരു ജാലകം തുറക്കുകയാണ് കേരളസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഊഹകണക്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment