തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരായ വിമര്‍ശനമാണ് ഗവര്‍ണര്‍ പി. സദാശിവം വായിക്കാതിരുന്നത്. ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്ന ഭാഗമാണ് ഒഴിവാക്കിയത്.
എന്നാല്‍, നോട്ട് നിരോധനവും ജിഎസ്ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. കേരളത്തിനെതിരെ ദേശീയതലത്തിൽ കുപ്രചാരണം നടക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞിരുന്നു .
അന്യസംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാനത്ത് ഭീഷണിയില്ല. അത്തരം പ്രചരണങ്ങൾ അപലപനീയമാണ്. ക്രമസമാധാന പാലനത്തിൽ കേരളം മുൻപന്തിയിലാണ്. ഒാഖി ദുരന്തത്തിൽ സർക്കാർ പ്രവർത്തനം പ്രശംസനീയമാണ്. ദുരന്ത നിവാരണം കൂടുതൽ കാര്യക്ഷമമാക്കണം. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും മറികടക്കാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു.
ഗവർണറുെട നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. സ്പീക്കറെയും നിയമസഭാ സാമാജികരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.