കോഴിക്കോട്∙ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയതിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്.
‘ഞാൻ ഈ ആരോപണം ഉന്നയിച്ചപ്പോൾ ചാനലുകളിൽ വന്ന് പരിഹസിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇന്ന് അതെല്ലാം ശരിയാണെന്ന് തെളിയുന്നു.’– ഫിറോസ് പറഞ്ഞു.
പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിറോസ് ആണ് ആദ്യമായി ലഹരിമരുന്ന് സംഘവുമായുള്ള ബിനീഷിൻറെ ബന്ധം പത്രസമ്മേളനം നടത്തി പുറംലോകത്തെത്തിച്ചത്.
ബിനീഷിനെ രാവിലെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസിൽ എത്തിയത്.