ഡൽഹി: ഭരണനേതൃ പദവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിട്ട് ഇത് ഇരുപതാം വര്‍ഷം. അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനായതിന്റെ തുടർച്ചയായ 20ാം വർഷത്തിലേക്കാണ് മോദിയുടെ യാത്ര. 2001 ഒക്ടോബര്‍ 7നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.
2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടർന്നുവരവെയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിച്ച് പ്രധാനമന്ത്രിയായത്. 2019ലെ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി അധികാരം നിലനിർത്തി.
‘ആദ്യ മോദി സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം മോദി സർക്കാർ 130 കോടി ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാനാണ് ശ്രമിക്കുന്നത്. ജമ്മു കശ്മീർ ഇന്ത്യയിലേക്കു പൂർണമായി സംയോജിപ്പിച്ചു. 370ാം അനുച്ഛേദം ചരിത്രമായി. രാമക്ഷേത്രം യാഥാർഥ്യമാകുന്നു.
കർഷകർ ഇപ്പോൾ സ്വതന്ത്രരായി, ചരിത്രപരമായ കാർഷിക പരിഷ്കാരങ്ങൾ ഇപ്പോൾ യാഥാർഥ്യമായി. തൊഴിൽ, കൽക്കരി പരിഷ്കാരങ്ങൾ, ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ സ്ഥാപനങ്ങൾ, എഫ്ഡിഐ പരിഷ്കാരങ്ങൾ, നികുതി പരിഷ്കാരങ്ങൾ തുടങ്ങിയവയ്ക്കു അടിസ്ഥാനമിട്ടു.
ഇത് വരുന്ന വർഷങ്ങളിൽ സാമ്പത്തിക വളർച്ചയ്ക്കു സഹായകമാകും.’ – പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്നത്തെ ദിവസത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പാര്‍ട്ടി േനതാക്കളും മോദിക്ക് ആശംസകള്‍ നേര്‍ന്നു.