ഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നും അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒഴിഞ്ഞുമാറിയില്ലെന്ന്, പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നയിച്ച ആര്‍കെ രാഘവന്‍. ചോദ്യം ചെയ്യലില്‍ ഉടനീളം മോദി 'കൂള്‍' ആയിരുന്നെന്ന് എ റോഡ് വെല്‍ ട്രാവല്‍ഡ് എന്ന ആത്മകഥയില്‍ രാഘവന്‍ പറയുന്നു.
ചോദ്യം ചെയ്യലിനായി ഗാന്ധിനഗറിലെ എസ്‌ഐടി ഓഫിസിലേക്ക് വരാന്‍ മോദി മടിയൊന്നുമില്ലാതെ സമ്മതിക്കുകയായിരുന്നു. ഒരു കുപ്പി വെള്ളവുമായാണ് അദ്ദേഹം വന്നത്. ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ഒരു ചായ പോലും ഉദ്യോഗസ്ഥരില്‍നിന്നു മോദി സ്വീകരിച്ചില്ല.
ചോദ്യം ചെയ്യലിനായി മോദി എസ്‌ഐടി ഓഫിസിലേക്കു വരുന്നതാവും നല്ലതെന്ന് അദ്ദേഹത്തിന്റെ ഓഫിസിനെ അറിയിക്കുകയായിരുന്നു. മറ്റെവിടെയെങ്കിലും വച്ച് ചോദ്യം ചെയ്യുന്നത് മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇട വരുത്തും. മുഖ്യമന്ത്രിക്ക് അന്വേഷണ സംഘം ഇളവുകള്‍ നല്‍കുന്നു എന്ന വ്യാഖ്യാനം വരുമെന്ന, വിലയിരുത്തലിനോട് മോദി അനുകൂലിക്കുകയായിരുന്നു.
തടസ്സമൊന്നുമില്ലാതെ അദ്ദേഹം എസ്‌ഐടി ഓഫിസില്‍ വരാന്‍ തയ്യാറായി. എസ്‌ഐടി ഉദ്യോഗസ്ഥന്‍ ആയിരുന്ന അശോക് മല്‍ഹോത്രയാണ് മോദിയെ ചോദ്യം ചെയ്തത്. താനും മുഖ്യമന്ത്രിയും തമ്മില്‍ ധാരണയുണ്ടാക്കി എന്നു പിന്നീടു വന്നേക്കാമായിരുന്ന ആക്ഷേപം ഒഴിവാക്കാനായിരുന്നു മല്‍ഹോത്രയെ നിയോഗിച്ചത്.
ഒന്‍പതു മണിക്കൂര്‍ നേരമാണ് മോദിയെ ചോദ്യം ചെയ്തത്. ഈ സമയത്ത് ഉടനീളം മോദി ശാന്തനായിരുന്നു എന്നാണ് മല്‍ഹോത്ര പിന്നീടു പറഞ്ഞത്. ഒരു ചോദ്യത്തില്‍നിന്നു അദ്ദേഹം ഒഴിഞ്ഞുമാറിയില്ല. ഉച്ചഭക്ഷണത്തിനായി ചെറിയ ബ്രേക്ക് എടുക്കാം എന്നു പറഞ്ഞപ്പോള്‍ നിരസിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇതിനിടെ ഒരു ചായ പോലും അദ്ദേഹം ഉദ്യോഗസ്ഥരില്‍നിന്നു വാങ്ങിക്കുടിച്ചില്ല.- മുന്‍ സിബിഐ ഡയറക്ടര്‍ കൂടിയായ രാഘവന്‍ പുസ്തകത്തില്‍ പറയുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സംഘത്തിന്റെ തലവന്‍ ആയിരുന്നു രാഘവന്‍. നേരത്തെ ബൊഫോഴ്‌സ്, ക്രിക്കറ്റ് കോഴ, കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകളും രാഘവന്‍ അന്വേഷിച്ചിട്ടുണ്ട്.