ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നാലു പേരെ കൂടെ സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടറും രണ്ടു ജീവനക്കാരുമാണ് അറസ്റ്റിലായത്. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരിലൊരാളും മലയാളിയുമായ എ.ശിവരാമന്‍ നായരാണ് അറസ്റ്റിലായ നാലുപേരില്‍ ഒരാള്‍. പഞ്ചാബ് നാഷണല്‍ ബാങ്കുമായി നടത്തിയ ഇടപാടുകളില്‍ ഒപ്പിട്ടത് ശിവരാമന്‍ നായരാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
കേസിൽ തങ്ങൾ നിരപരാധികളാണെന്ന് ശിവരാമൻ നായരുടെ കുടുംബം നേരത്തെ അവകാശപ്പെട്ടിരുന്നു. ഗില്ലി ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ സ്ഥാനം ശിവരാമൻ നായർ വർഷങ്ങളായി വഹിക്കുകയാണ്. എന്നാൽ, ക്രമക്കേട് സംബന്ധിച്ചുള്ള വിവരം കേസ് വന്നശേഷം മാത്രമാണ് അറിയുന്നതെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ഇരുപതിനായിരത്തോളം കോടി രൂപ തട്ടിച്ച കേസിലാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നീരവ് മോദിയുടെ കമ്പിനിയിലെ ജനറല്‍ മാനേജരെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ നീരവ് മോദിയും മെഹുല്‍ ചോക്സിയും ഇപ്പോഴും ഒളിവിലാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കുള്‍പ്പടെ ഇന്ത്യയിലെ ഏഴോളം ബാങ്കുകളെയാണ് നീരവ് മോദി വ്യാജരേഖകള്‍ സമര്‍പ്പിച്ച് തട്ടിപ്പ് നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തുവകകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ കണ്ടുകെട്ടിയിരുന്നു.