Advertisment

കവിത "പെണ്‍മനമൊരു ശിലയത്രേ"

New Update

publive-image

Advertisment

നിശ്ശബ്ദതയിലൊളിപ്പിച്ചു ഞാനെന്‍റെ-

നിശ്ചലതയോളമെത്തിക്കാം.

നിധിപോലമൂല്ല്യമീ സ്നേഹാമൃതം-

നിനക്കേകാതടച്ചു താഴിട്ടു വയ്ക്കാം.

 

വാഗ്ദാനമേകിയതു പാലിക്കുവാനെന്‍റെ-

പാരതന്ത്ര്യം വിലക്കാകുമെങ്കില്‍,

അഭീഷ്ടനഷ്ടം ഭയന്നെന്‍ കനവുപാടത്തു-

സ്വപ്നം വിതക്കാതിരിക്കാം.

 

പെണ്‍ചതി പാടുന്ന പാണനാകാനെന്‍റെ-

പ്രാണനേ നീയുമെത്താതിരിക്കാന്‍,

നിറമാര്‍ന്ന കനവുകളെയാട്ടിയോടിച്ചെന്‍റെ-

നനവാര്‍ന്ന മിഴിതുടച്ചാശ്വസിക്കാം.

 

നീറ്റലായോര്‍മ്മകളേകിച്ചതിക്കുന്ന-

നീചയാവാതിരിക്കാനായ്,

ആശതന്‍പാശക്കുരുക്കിട്ടു നിന്നെ-

യൊരുന്മാദിയാക്കാതിരിക്കാന്‍,

 

മൗനത്തിന്‍ താഴുതുറക്കാതെയൂഴി-

വിട്ടെന്നേക്കുമായ് യാത്രചൊല്ലിടുമ്പോള്‍,

എന്നോടുകൂടെ ഞാന്‍ കൊണ്ടുപോയീടുമീ-

നിന്നോടെനിക്കുള്ള സ്നേഹമെല്ലാം.

 

നിന്നെ നോക്കിക്കണ്ണടക്കാതെ മാനത്തു-

താരകമായ് വന്നുദിച്ചുനില്‍ക്കാം.

എന്നെങ്കിലും നീയുമെത്തുന്നതും കാത്തു-

കണ്ണടക്കാതെ ഞാന്‍ കാത്തിരിക്കാം.....

 

 

Advertisment