മന്ദമാരുത കരസ്പർശമേറ്റിലകൾ-
നെയ്തു വ്യാമോഹസ്വപ്നങ്ങളോരോന്ന്.
എന്നുമായിളം തെന്നൽ തലോടലിൻ-
സൗഖ്യമനുഭവിച്ചൊപ്പം പറന്നിടാം.
ഏറെയല്ലെന്നു തോന്നിടും ദൂരത്തെ-
ചന്ദ്രബിംബത്തെയെത്തിപ്പിടിച്ചിടാം.
മിന്നിനിൽക്കുന്ന താരകങ്ങൾക്കിടയി-
ലനിലനൊപ്പം പറന്നുല്ലസിച്ചിടാം.
ഞെട്ടിൽ നിന്നുമടർന്നു വീണപ്പൊഴാ-
ണിലകൾ കാറ്റിൻ കളങ്കമറിഞ്ഞതും,
തൻ ഇടം നഷ്ടമാക്കിയിറങ്ങിയ-
മൗഢ്യമോർത്തു പശ്ചാത്തപിക്കുന്നതും.
തായ്മരത്തണലുപേക്ഷിച്ച നാൾതൊട്ടു-
വിരുതമാരുതൻ തട്ടിക്കളിക്കുന്നു.
കാറ്റിനോടു മല്ലിട്ടു തളർന്നുപോയ്,
മേനിയഴകിന്റെ ഹരിതാഭ മാഞ്ഞുപോയ്.
കരിയിലക്കെന്തു കണ്ണുനീർ,കാറ്റിന്റെ-
ഗതിവിഗതികൾക്കൊപ്പം ചരിക്കുവോർ.
വെയിലുണക്കിയ മേനിയിലങ്ങിങ്ങു-
മുറിവുകൾ വന്നുണങ്ങാതെയങ്ങിനെ,
ചാറ്റൽ മഴയുടെ തുള്ളികൾ പോലുമാ-
വ്രണിത മേനിയെ പൊള്ളിച്ചിടുന്നപോൽ.
കാറ്റുകൈവിട്ട കരിയിലകളോരോന്നു-
മൂഴിയിൽ വീണു മണ്ണോടലിഞ്ഞുപോയ്.
വിണ്ണിലെ താരമാകാൻ കൊതിച്ചവർ-
മണ്ണിൽ മണ്ണായലിഞ്ഞിരിക്കുന്നുപോൽ.