Advertisment

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരൊറ്റ ആരാധനാ സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുന്നു: പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ്

New Update

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും മലങ്കര സഭാംഗങ്ങളായ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഈ ലക്ഷ്യത്തിന് ഏവരുടെയും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു.

Advertisment

1934 ലെ മലങ്കര സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിലായിരിക്കണം സഭയിൽ സമാധാനം കൈവരിക്കേണ്ടത്. ഇവ അംഗീകരിക്കുന്ന ഇടവക ജനങ്ങളില്‍ ആര്‍ക്കും ഇടവകയില്‍ യാതൊരു ബുദ്ധിമുട്ടും തടസ്സവും ഉണ്ടാവുകയില്ലെന്നും സുന്നഹദോസ് പ്രഖ്യാപിച്ചു. ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാ ശ്ലീഹായുടെ പെരുന്നാൾ ദിനമായ ജൂലൈ 3 -നു ഉണ്ടായ സുപ്രീം കോടതി വിധി സഭാ സമാധാനത്തിനുള്ള ദൈവീക പദ്ധതിയായി മലങ്കരസഭ വിശ്വസിക്കുന്നു.

publive-image

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമാധാനമാണ് എക്കാലവും ആഗ്രഹിക്കുന്നത്. സഭയിലെ ഇടവക പള്ളികളെല്ലാം സമാധാനപൂർവ്വം ഭരിക്കപ്പെടണമെന്നും സഭാവിശ്വാസികൾ ക്രിസ്തീയ വിശ്വാസത്തിലും സഭാ ജീവിതനിഷ്‌ഠയിലും അടിയുറച്ച് സഭയുടെ ഘടനകളോടുള്ള വിധേയത്വത്തിലും അച്ചടക്കത്തിലും നിലനിൽക്കണമെന്നും മലങ്കരസഭ ആഗ്രഹിക്കുന്നു.

2017 ജൂലൈ മാസം 3–ാം തീയതി ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി, പാത്രിയർക്കീസ് വിഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സമൂഹം ബഹുമാനപ്പെട്ട സുപ്രിംകോടതിയിൽ സമർപ്പിച്ച അപ്പീലിന്മേൽ ഉണ്ടായ വിധിതീർപ്പാണ്. ഈ വിധിതീർപ്പ് സഭയിൽ സമാധാനം സ്ഥാപിക്കുവാനും വിശ്വാസികളേവരും തർക്കവിതർക്കങ്ങൾ അവസാനിപ്പിച്ച് വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടുള്ള ഒരു സംവിധാനത്തിന് കീഴിൽ സമാധാനപൂർവ്വം നിലകൊള്ളുവാനും അങ്ങേയറ്റം സഹായകമായ സുവർണ്ണ രേഖയായാണ് കണക്കാക്കപ്പെടുന്നത്.

1934 ലെ സഭാ ഭരണഘടനയുടെയും മറ്റു ഭരണക്രമങ്ങളുടെയും അടിസ്ഥാനത്തിൽ, വ്യവസ്ഥാപിതമായ മാർഗങ്ങളിൽക്കൂടി ഭരിക്കപ്പെട്ടുകൊണ്ടിരുന്ന സഭയിൽ 1970 മുതൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ, പലപ്പോഴും മധ്യസ്ഥന്മാർ ഇടപെടുകയും ഗവൺമെന്റ് അധികാരികളുടെ സാന്നിധ്യത്തിൽ പല എഗ്രിമെന്റുകളും ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ അവയെല്ലാം ലംഘിക്കപ്പെടുകയും, പലപ്പോഴും സമാധാന ഭഞ്ജനമുണ്ടാക്കപ്പെടുകയും, മലങ്കരസഭയുടെ പള്ളികൾ അനധികൃതമായി കൈയ്യേറപ്പെടുകയും, ഇവിടെ ഒരുഭരണക്രമം നിലനിൽക്കുമ്പോൾ 2002 -ൽ പുതിയ ഭരണക്രമങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ, ഒരു ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായ ജൂഡീഷ്യറി ഈ വിഷയത്തിൽ ഇടപെട്ട് തീർപ്പ് കൽപിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും സമാധാനസ്ഥാപനത്തിനുമാണ് കോടതികളെ സമീപിക്കുവാൻ മലങ്കരസഭ പലപ്പോഴും നിർബന്ധിതമായത്.

ഒരു ജനാധിപത്യരാജ്യത്തിൽ അധികാരമുള്ള മദ്ധ്യസ്ഥനാണ് നീതിന്യായ കോടതി. ഇരുവിഭാഗങ്ങളുടെയും പക്കലുള്ള തെളിവുകളും രേഖകളും ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണല്ലോ കോടതികൾ വിധി പ്രസ്താവിക്കുന്നത്.

ജനാധിപത്യം, ഭൂരിപക്ഷം, രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ വാദഗതികളും നീതിന്യായ കോടതികൾ സവിസ്തരം പരിഗണിച്ചതിന് ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്. ആ വിധി നടപ്പാക്കുന്നത് തന്നെ പ്രശ്‌നപരിഹാരത്തിനുള്ള അംഗീകൃത നടപടിയാണ്.

എന്നാൽ നീതിന്യായ കോടതിയുടെ മദ്ധ്യസ്ഥത അംഗീകരിക്കാൻ കൂട്ടാക്കാത്തവർ മറ്റു മദ്ധ്യസ്ഥന്മാരെ ചെവിക്കൊള്ളുമോ?1995 – ൽ സഭാകേസ് സുപ്രീം കോടതിയിൽ നടക്കുന്ന സമയത്ത് ജഡ്‌ജിമാർ ഇരുകക്ഷികളോടും ചോദിച്ചതാണ്, നിങ്ങൾക്ക് കോടതിക്കുപുറത്ത് മറ്റു മദ്ധ്യസ്ഥന്മാരെ വച്ച് ഒരു തീർപ്പ് ഉണ്ടാക്കരുതോ എന്ന്. അന്ന് ഇരുവിഭാഗവും തങ്ങൾക്ക് കോടതി നടപടികളിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും, കോടതിയുടെ തീർപ്പ് സ്വീകാര്യമാണ് എന്നും പറഞ്ഞിരുന്നു.

ഇപ്പോൾ 2017 ജൂലൈ 3 –ലെ വിധി തങ്ങൾക്ക് പ്രതികൂലമായപ്പോൾ പാത്രിയർക്കീസ് വിഭാഗം കോടതിയെ ചോദ്യം ചെയ്യുന്നതും കോടതിയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിക്കുന്നതും കോടതിയുടെ നിക്ഷ്‌പക്ഷതയിൽ പോലും സംശയം ഉന്നയിക്കുന്നതും കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരും എന്ന് മറന്നുക്കരുത്. കോടതിവിധികൾ ഓർത്തഡോക്സ് പക്ഷം വിലകൊടുത്തു വാങ്ങിയതാണ് എന്ന പ്രസ്താവനപോലും ഉണ്ടായിട്ടുണ്ടെന്ന് കാണുന്നു. അത് ദൈവം ക്ഷമിക്കട്ടെ.

പാത്രിയർക്കീസ് വിഭാഗത്തിലെ ആളുകളുടെ സ്വത്താണ് പള്ളികൾ എന്നാണല്ലോ തോമസ് പ്രഥമൻ ബാവായുടെ വാദം. മലങ്കര സഭ ഒരു ട്രസ്റ്റാണ്. സഭയുടെ സ്വത്തുക്കളും, ഇടവകപള്ളികളും എല്ലാം അതിൽ ഉൾപ്പെടും. ആരൊക്കെ എന്തൊക്കെ ത്യാഗം സഹിച്ച് നിർമ്മിച്ചവയായാലും, ഒരു ട്രസ്റ്റിന്റെ ഭാഗമായിക്കഴിഞ്ഞാൽ പിന്നെ നിർമ്മിച്ചവനും, അതിനുവേണ്ടി പണം മുടക്കിയവനും അതിന്മേൽ അവകാശമില്ല.

ട്രസ്റ്റിൽ നിക്ഷിപ്‌തമായിരിക്കുന്ന സ്വത്തുക്കളൊന്നും ആരുടെയും സ്വന്തമല്ല. അവകാശമുള്ളവർ ട്രസ്റ്റിന്റെ ഭരണംനടത്തും. മലങ്കര സഭ ഭരിക്കപ്പെടേണ്ടത് 1934 ലെ ഭരണഘടന അനുസരിച്ചാണെന്ന് കേരളഹൈക്കോടതിയും,ഭാരതത്തിന്റെ പരോമോന്നത കോടതിയായ സുപ്രീം കോടതിയും പലപ്രാവശ്യം ആവർത്തിച്ചു ഉറപ്പിച്ചു വിധിച്ചു കഴിഞ്ഞു. എന്നിട്ടും ഇതിനെയൊന്നും തങ്ങൾ ബഹുമാനിക്കില്ല എന്ന നിലപാട് ഖേദകരമാണ്. നീതിന്യായ വ്യവസ്ഥിതികളോടുള്ള വെല്ലുവിളിയുമാണ്.

1934–ൽ നിലവിൽവന്നതും ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിച്ചതുമായ ഭരണഘടന പ്രകാരം ഇടവക ഭരണം നടത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഭയുടെ ചിട്ടകൾ പാലിച്ചുകൊണ്ട് സഭാംഗങ്ങളായ വിശ്വാസികൾ ഇടവക ഭരണത്തിൽ അവർക്കർഹമായ പങ്ക് വഹിക്കുക എന്നുതന്നെയാണ്. ഇടവകകളുടെ സ്വത്തുക്കൾ സഭാ കേന്ദ്രം പിടിച്ചടക്കുവാൻ ശ്രമം നടത്തുന്നു എന്ന പ്രചരണം സത്യത്തിന് നിരക്കാത്തതാണ്.

കേരളത്തിലെ ഇതര ക്രൈസ്തവ സമൂഹങ്ങളെയും സർക്കാരിനെയും എന്തിന് കുറ്റപ്പെടുത്തുന്നു. ബഹു. സുപ്രീം കോടതി തീർപ്പു കൽപ്പിച്ചിരിക്കുന്ന വിഷയം ഇൻഡ്യയിലെ ഒരുപൗരനും ചോദ്യം ചെയ്യുവാൻ അവകാശമില്ല എന്ന ബോധ്യം സഭാ നേതാക്കൾക്കും സാമൂഹ്യ നേതാക്കൾക്കും സർക്കാരിനും ഉള്ളതുകൊണ്ടാണ് അവർ മൗനം അവലംബിക്കുന്നത്. സുപ്രീം കോടതിയുടെ തീർപ്പ് രാജ്യത്തിന്റെ നിയമമാണെന്ന തത്വം മനസ്സിലാക്കി ആയത് നടപ്പാക്കലാണ് സർക്കാരിന്റെ ദൗത്യം.

അനധികൃതമായി ഒരു പള്ളിയും ഒരു സ്ഥാപനവും കൈയടക്കുവാൻ മലങ്കരഓർത്തഡോക്സ് സഭ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. എന്നാൽ സഭയുടെ പുരാതന സ്വത്തുക്കളൊന്നും കൈയേറുവാൻ അനുവദിക്കയില്ല. അവ സഭയുടെതാണ്. എത്ര കാലം കഴിഞ്ഞാലും അത് സഭയുടെതായി നിലനിൽക്കും. ഓരോകാലത്തും സഭ ആരു ഭരിക്കുന്നുവോ അവർ അതു ഭരിക്കും. അത് വെട്ടിമുറിക്കുവാനുള്ളതല്ല.

സംഘർഷം ഉണ്ടാക്കും എന്ന പ്രതീതി സൃഷ്‌ടിച്ച് കോടതി ഉത്തരവിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നതും ഇഷ്‌ടമില്ലാത്ത ഉത്തരവുകൾ ഉണ്ടായാൽ സംഘർഷമുണ്ടാകുമെന്ന ധാരണപരത്തുവാൻ ആസൂത്രിത നീക്കം നടത്തുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും ബഹുമാനപ്പെട്ട സുപ്രീംകോടതി പരാമർശിച്ചിട്ടുള്ളത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സഭാവിശ്വാസികളുടെ ആത്മീകവും ലൗകികവുമായ ഒരാവശ്യങ്ങളും സഭ മുടക്കുകയില്ല. ശവസംസക്കാരം തടസപ്പെടുത്തുന്നു എന്നത് വെറും ആരോപണമാണ്. മരിച്ചവർക്കായുള്ള ചരമ വാർഷികവും, പ്രത്യേകപ്രാർത്ഥനകളും ഒന്നും നടത്തുന്നതിന് സഭ തടസം നിൽക്കുന്നില്ല.

ഒരോ പള്ളിയിലും കർമ്മങ്ങൾ നടത്തുവാൻ നിയമപരമായി അവകാശമുള്ള വൈദികരുടെ നേതൃത്വത്തിലാവണം കർമ്മങ്ങൾ നടത്തപ്പെടേണ്ടത്. അല്ലാതെ വരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. സമാധാനവും ഐക്യവും ആഗ്രഹിക്കുന്നവർ യുദ്ധത്തിനുള്ള വെല്ലുവിളി അവസാനിപ്പിക്കണം. രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം എന്ന് മാത്രമാണ് മലങ്കര സഭക്ക് പറയുവാനുള്ളത്.

Advertisment