സൂറിച്ച്: സ്വിറ്റ്സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരികസംഘടനയായ കേളി സൂറിച്ചിൽ ഒരുക്കിയ ചാരിറ്റി ഷോ അവിസ്മരണീയമായി .കേളിയുടെ അഭിമാന സാമൂഹ്യ പദ്ധതി ആയ കിൻഡർ ഫോർ കിൻഡറിലെ കുട്ടികളാണ് കാരുണ്യ സ്പർശനമേറിയ ചാരിറ്റി ഷോ ഒരുക്കിയത്.
മാർച്ച് 24 ന് സൂറിച്ചിലെ ഹോർഗൻ ഹാളിലാണ് ചാരിറ്റി ഗാല നടത്തിയത്. ഹാൾ തിങ്ങി നിറഞ്ഞു സ്വിസ് സമൂഹം മലയാളി കുട്ടികളുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നിറഞ്ഞ പിന്തുണ നൽകി.
ഇന്ത്യൻ രുചികളുടെ കലവറയുമായി ഡിന്നറും ഒരുക്കിയിരുന്നു. ഹെന്ന മുതൽ സാരി വരെ നൽകുന്ന വിവിധ പവിലിയനുകളും കുട്ടികൾ ഒരുക്കിയിരുന്നു. പൂർണ്ണമായും കുട്ടികൾ തന്നെ ഒരുക്കിയ ചാരിറ്റി ഷോ വഴി സമാഹരിച്ച തുക ഈ വർഷം കേരളത്തിലെ വിവിധ പദ്ധതികൾക്കായി ചിലവഴിക്കും.
നിലവിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ കുട്ടികളെ കണ്ടെത്തി സഹായിക്കുക,ഉന്നത വിദ്യാഭാസത്തിൽ മൈക്രോ ക്രെഡിറ്റ് പദ്ധതി, ആദിവാസി കുട്ടികൾക്ക് സ്‌കോളർഷിപ്പ് എന്നിവയാണ് കിൻഡർ ഫോർ കിൻഡർ പദ്ധതിയിലൂടെ ചെയുന്നത്. വർഷം തോറും പതിനഞ്ച് ലക്ഷത്തോളം രൂപയുടെ സഹായം സ്വിസ് മലയാളി കുട്ടികൾ നൽകി വരുന്നു.
സ്വിസ്സിലെ കുട്ടികൾ ഇന്ത്യയിൽ ദാരിദ്ര്യരേഖയിൽ താഴെ ജീവിക്കുന്ന പഠനത്തിൽ മിടുക്കരായ കുട്ടികളെ വിദ്യാഭാസത്തിൽ സഹായിക്കുന്ന പദ്ധതി ആണ് കിൻഡർ ഫോർ കിൻഡർ. സ്വിസ് സമൂഹവും സുമനസ്സുകളായ മലയാളികളും നൽകുന്ന പിന്തുണ ആണ് ഈ പദ്ധതിയുടെ അടിത്തറ.
ഈ വർഷം മാതൃകാപരമായ പദ്ധതിയോട് സഹകരിച്ച് ഇന്ത്യൻ എംബസി അവരുടെ സ്റ്റാളും ഒരുക്കിയിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും പിന്തുണയും മലയാളി കുട്ടികൾക്ക് അംഗീകാരവുമായി.
വിവിധങ്ങളായ ഇന്ത്യൻ , സ്വിസ് കലാവിരുന്നും യുവസംഘടകർ ഒരുക്കിയിരുന്നു. ഒരുക്കിയിരുന്നു. ആഷ്‌ലി പാലാത്രക്കടവിലും ഇസബെൽ ചെർപ്പണത്തും പരിപാടികൾ മോഡറേറ്റ് ചെയ്തു.കേളി പ്രസിഡന്റ് ബെന്നി പുളിക്കൽ ആശംസകൾ നേർന്നു.
സിൽവിയ പറങ്കിമാലിൽ പ്രോജക്ട് അവതരിപ്പിച്ചു. വീണ മാനികുളം നന്ദിയും പറഞ്ഞു. അഞ്ച് മണിക്ക് തുടങ്ങിയ ചാരിറ്റി ഗാല 10 മണിയോടെ പര്യവസാനിച്ചു.