Advertisment

'വേണുഗീതം 2018' യുകെയിൽ മൂന്ന് വേദികളിൽ, ഒരുക്കങ്ങൾ പൂർത്തിയാകുന്നു

author-image
admin
New Update

മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളത്തിന്റെ ഇഷ്ട ഗായകൻ ജി വേണുഗോപാൽ നയിക്കുന്ന " വേണുഗീതം 2018" യുകെയിൽ മൂന്ന് വേദികളിൽ അവതരിക്കപ്പെടും. യുകെയിലെ മുഴുവൻ മലയാളികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ ഉതകുന്ന രീതിയിയിലുള്ള ക്രമീകരണമാണ് ഇതിനുവേണ്ടി ചെയ്തിരിക്കുന്നത്.

Advertisment

മെയ് 25 ന് ഗ്ലാസ്‌ഗോയിലും, 26ന് ലെസ്റ്ററിലും 28ന് ലണ്ടനിലും പരിപാടി അരങ്ങേറും. മലയാള ചലച്ചിത്ര,നാടക,ലളിത,ഭക്തി ഗാന ശാഖക്ക് ജി വേണുഗോപാൽ നൽകിയ

സംഭാവനയ്ക്ക് യുകെയിലെ മലയാളികൾ നൽകുന്ന ആദരം കൂടിയാകും ഈ പരിപാടി.

publive-image

മലയാളത്തിന്റെ ആർദ്രഗായകൻ

*************************************

സംഗീത പ്രേമികളുടെ മനസ്സില്‍, തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണ് ജി. വേണുഗോപാൽ. മലയാളത്തിന്റെ ആർദ്രഗായകൻ എന്ന വിശേഷണത്തിന് വേണുഗോപാൽ ഏറെ അനുയോജ്യനാണ്.

"ചന്ദനമണിവാതിൽ", "കാണാനഴകുള്ള മാണിക്യക്കുയിലെ", "താനേ പൂവിട്ട മോഹം " തുടങ്ങി നിരവധി ഗാനങ്ങൾ തന്റെ ആലാപനശൈലിയാൽ മനോഹരമാക്കി മാറ്റിയ ഗായകൻ.വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച ഗായകന്‍ എന്ന പേരെടുക്കാൻ കഴിഞ്ഞത് വേണുഗോപാലിന്റെ മികച്ച ആലാപന ശൈലി ഒന്നു കൊണ്ടു മാത്രം ആണ്.

1984ൽ പുറത്തിറങ്ങിയ "ഓടരുതമ്മാവാ ആളറിയാം" എന്ന സിനിമയിൽ ഒരു ചെറിയ ഹിന്ദി ഗാനം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ "രാരി രാരിരം രാരോ" എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രശസ്തനായത്. ഈ ഗാനത്തിലൂടെ പൗരുഷത്തിന്റെ പുതിയൊരു ശബ്ദമാധുര്യമാണ് മലയാളികൾക്ക് ലഭിച്ചത് .

അനുഗ്രഹീത സംഗീതജ്ഞരുടെ പരമ്പരയിലാണ് ജി വേണുഗോപാലിന്റെ ജനനം.പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി, ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനാണ് ജി വേണുഗോപാൽ. രാധാമണിയാണ് കുട്ടിയായിരുന്ന വേണുവിനെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നത്. വേണുഗോപാലിന്റെ മാതാവ് കെ സരോജിനി , തിരുവനന്തപുരം വുമൺസ് കോളേജിലെ സംഗീത വിഭാഗം മേധാവിയായിരുന്നു.

സിനിമാ രംഗത്തെത്തുന്നതിനു മുൻപേ ജി വേണുഗോപാൽ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജന്‍, കെ രാഘവന്‍ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷണല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം ‘സബ്കോ സമ്മതി ദേ ഭഗവാന്‍‘ എന്ന നാടകത്തിലൂടെ ലഭിച്ചു.

മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള കേരള സർക്കാർ പുരസ്കാരം 1988 (ഉണരുമീ ഗാനം- മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം- സസ്നേഹം), 2004 ( ആടടീ ആടാടടീ - ഉള്ളം ) എന്നീ വര്‍ഷങ്ങളില്‍ നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിക്കുകയുണ്ടായി. 2007 ൽ ഏഷ്യാനെറ്റ് അവാർഡും, രണ്ടു പ്രാവശ്യം കേരള കൗമുദി ഗ്യാലപ് പോള്‍ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന അർത്ഥസമ്പുഷ്ടമായ ഒരു തനതു ശൈലിയ്ക്കു തുടക്കം കുറിച്ചു കൊണ്ട് വേണുഗോപാൽ ആലപിച്ച ‘കാവ്യരാഗം‘ "കാവ്യഗീതികൾ " എന്നീ ആൽബങ്ങൾ , മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും കനകധാരയും മാത്രമല്ല ക്രിസ്തീയ സഹസ്രനാമവും വേണുഗോപാലിന്റെ സംഗീത സപര്യയിലെ മറ്റൊരു പൊൻതൂവലാണ്.

വേണുഗാനത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ചു വേണുഗോപാൽ ഫാൻസിന്റെ സഹകരണത്തോടു കൂടി ആരംഭിച്ച "സസ്നേഹം"എന്ന ചാരിറ്റി അതിന്റെ പ്രവർത്തന ശൈലി കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നു. സസ്നേഹം വേണുഗോപാൽ ഗ്രൂപ്പ് കുട്ടികളെ ആർട്ടും ക്രാഫ്റ്റും പഠിപ്പിക്കുന്നതിനോടൊപ്പം റീജിയണൽ കാൻസർ സെന്ററിലും പൂജപ്പുര മഹിളാ കേന്ദ്രത്തിലും അന്നദാനവും വിനോദ പരിപാടികളും നടത്താറുണ്ട്.

പാട്ടിന്റെ വഴിയിൽ സംഗീതമെന്ന സ്നേഹമന്ത്രത്തോടൊപ്പം "ആന്റി ടുബാക്കോ ക്യാമ്പയിൻ "," ഗ്രീൻ കേരള ക്യാമ്പയിൻ", " ഓർഗൻ ഡൊണേഷൻ ക്യാമ്പയിൻ" പോലെയുള്ള ബോധവൽക്കരണ പരിപാടികൾക്കും വേണുഗോപാൽ സമയം കണ്ടെത്താറുണ്ട് .

ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണുഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.മകൻ അരവിന്ദ് സിനിമാ പിന്നണി ഗായകനായി അരവിന്ദ് ഇതിനോടകം ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

വേണുഗോപാലിനൊപ്പം ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യർ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( Indian Idol Junior 2015 Finalist) Fr വിൽസൺ മേച്ചേരി (ഗായകൻ ) വാണി ജയറാം (ഗായിക) രാജമൂർത്തി (മജീഷ്യൻ) സാബു തിരുവല്ല (കൊമേഡിയൻ) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നർത്തകരും ഈ പരിപാടിയിൽ അണിനിരക്കുന്നു.

മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്ഗോ മദർവെൽ കൺസേർട്ട് ഹാളിൽ "വേണുഗീതം-2018" ന് ആതിഥേയത്വം വഹിക്കുന്നത് സ്കോട്ലൻഡിലെ യുണൈറ്റഡ്‌ സ്കോട്ലൻഡ് മലയാളീ അസ്സോസിയേഷനും, 26 ശനിയാഴ്‌ച്ച ലെസ്റ്റർ അഥീനയിൽ UUKMA യും, 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോർ പാർക്ക് റോയൽ റീജൻസിയിൽ ലണ്ടൻ മലയാളീ കമ്മ്യൂണിറ്റിയും ആതിഥേയത്വമരുളും.

നാദവും നൃത്തവും താളവും ഒന്ന് ചേർന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാ ഷോ " വേണുഗീതം-2018" യുകെയിലെ മലയാളികൾക്ക് ഒരു നവ്യാനുഭവം തന്നെ ആയിരിക്കും.

ഈ മെഗാ ഷോയിലേയ്ക്ക് യൂകെയിലെ മലയാളികളായ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment